കൊല്ലം ഏരൂരിൽ വ്യാജവൈദ്യന്‍ നല്‍കിയ മരുന്നു കഴിച്ച് ഒട്ടേറെ പേര്‍ ചികില്‍സയിലായതില്‍ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗവും വീടുകള്‍ കയറി ഇറങ്ങി പരിശോധന നടത്തി. മുങ്ങിയ അയല്‍ സംസ്ഥാനക്കാരായ വ്യാജ വൈദ്യനെക്കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
പത്തടി മേഖല കേന്ദ്രീകരിച്ച് ചികില്‍സ നടത്തിയിരുന്ന അയല്‍ സംസ്ഥാനക്കാരനായ വ്യാജ വൈദ്യനില്‍ നിന്നു വിവധ രോഗങ്ങള്‍ക്ക് മരുന്നു വാങ്ങി കഴിച്ച നൂറിലധികം ആളുകള്‍ക്കാണ് ആരോഗ്യ പ്രശ്നങ്ങള്‍. ആരോഗ്യ വകുപ്പിലെയും ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിലെയും ഉദ്യോഗസ്ഥര്‍ പരാതിക്കാരെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിക്കുകയാണ്. വിശദ റിപ്പോര്‍ട്ട് അധികം വൈകാതെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നല്‍കും.
വ്യാജ ചികില്‍സയിലൂടെ അയല്‍ സംസ്ഥാനക്കാരന്‍ ലക്ഷങ്ങള്‍ സമ്പാദിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി. വ്യാജ വൈദ്യനായി അയല്‍ സംസ്ഥാനങ്ങളിലടക്കം തിരച്ചില്‍ നടത്തിയെങ്കില്‍ ഒരു തുമ്പും ലഭിച്ചിട്ടില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. വൈദ്യന്‍ നാട്ടുകാരോട് പറഞ്ഞ പേരും മേല്‍വിലാസവുമൊക്കെ വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.