പ്ലാസ്റ്റിക്ക് നിരോധനം പ്രാബല്യത്തില്‍ വന്നതോടെ പ്ലാസ്റ്റിക് ഉല്‍പന്നങ്ങൾ കൈമാറി. തുണി സഞ്ചികൾ വാങ്ങാൻ അവസരമൊരുക്കി തിരുവനന്തപുരം കോര്‍പ്പറേഷന്‍. കിഴക്കേകോട്ട ഗാന്ധി പാർക്കിലാണ് പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങൾ കൈമാറി. തുണി സഞ്ചികൾ വാങ്ങാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. കച്ചവടക്കാര്‍ക്ക് മൊത്തമായി തുണി സഞ്ചികള്‍ വാങ്ങാനും അവസരമുണ്ട്.
2019 നൊപ്പം പ്ലാസ്റ്റിക്കും പടിയിറങ്ങിയതോടെ കൈവശമുള്ള പ്ലാസ്റ്റിക്ക് കവറുകള്‍ എവിടെ ഉപേക്ഷിക്കുമെന്ന ആശങ്ക വ്യാപാരികള്‍ക്കിടയിലും ജനങ്ങൾക്കിടയിലും വ്യാപകമാണ്. ഇത് കണക്കിലെടുത്താണ് പ്ലാസ്റ്റിക് കവറുകളും മറ്റ് ഉത്പന്നങ്ങളും കൈമാറാൻ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഗാന്ധി പാർക്കിൽ വിതരണകേന്ദ്രം ആരംഭിച്ചത്. പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങൾ കൈമാറുക മാത്രമല്ല തുണി സഞ്ചികൾ വാങ്ങാനും കഴിയും. ഒരു തുണി സഞ്ചിക്ക് 12 രൂപയാണ് വില. വൈകാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ വിതരണ കേന്ദ്രങ്ങള്‍ ആരംഭിക്കും.
കുടുംബശ്രീയുടെ സഹായത്തോടെ നഗരത്തിൽ തുണി സഞ്ചി നിർമാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. അവിടെ നിന്നാണ് ആവശ്യമായ തുണിസഞ്ചികള്‍ ഇത്തരം കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത്.