കനിവു കാട്ടാതെ കാലവർഷം പോകുമ്പോൾ കുടിവെള്ളം പോലുമില്ലാതെ കഷ്ടപ്പെടുകയാണ് പലരും. പത്തനംതിട്ട കടമ്പനാട് പഞ്ചായത്തിൽ ജലക്ഷാമം രൂക്ഷമായതോടെ പലരും കിണറിന് ആഴം കൂട്ടിയിട്ടും രക്ഷയില്ല. ജല അതോറിറ്റിയും വെള്ളം എത്തിച്ചു നൽകാനുള്ള നടപടി സ്വീകരിച്ചിട്ടില്ല എന്നാണ് ആക്ഷേപം.
കടമ്പനാട് പഞ്ചായത്തിലെ ആനമുക്കിലാണ് മഴക്കാലമായിട്ടും കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുന്നത്. ജല അതോറിറ്റി പ്രദേശത്ത് ടാപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അറു മാസമായി ഈ വഴിക്കും വെള്ളമില്ല. വീടുകളിൽ സ്ഥാപിച്ചിരിക്കുന്ന ജല അതോരിറ്റിയുടെ ടാപ്പുകളും കാഴ്ചവസ്തുക്കൾ മാത്രമാണ്. പ്രദേശത്തെ കിണറുകളും വറ്റി. കിണറിന് ആഴം കൂട്ടിയെങ്കിലും കുടിവെള്ളം ലഭിക്കുന്നില്ല.
പ്രദേശത്തെ മിക്ക കിണറുകളുടെ അവസ്ഥയും ഇതൊക്കെ തന്നെയാണ്. പ്രതീക്ഷ വച്ച ജല അതോരിറ്റിയും കയ്യൊഴിഞ്ഞതോടയാണ് നാട്ടുകാർ ശരിക്കും പ്രതിസന്ധിയിലായത്.