ലാബ് ലോബിയെ സഹായിക്കാനായി ആരോഗ്യവകുപ്പ് പത്തനംതിട്ട ജില്ലാ കാന്‍സര്‍ സെന്ററിലെ അത്യാധുനിക ഡിജിറ്റല്‍ മാമോഗ്രാം യൂണിറ്റ് പൂട്ടിയതിനെതിരെ ഡി.സി.സി. സമരത്തിന്.
ജില്ലാ കലക്ടര്‍ ചെയര്‍മാനായ പത്തനംതിട്ട ജില്ലാ കാന്‍സര്‍ സെന്ററില്‍ അത്യാധൂനിക ഡിജിറ്റല്‍ മാമോഗ്രാം യൂണിറ്റ് റേഡിയോളജിസ്റ്റ് ഇല്ല എന്ന കാരണത്താല്‍ നാലുമാസമായി പ്രവര്‍ത്തിപ്പിക്കുന്നില്ല. ഇതോടെ കാന്‍സര്‍ സെന്ററിന് തൊട്ടടുത്ത് സ്വകാര്യ ലാബ് പുതിയശാഖ തുറക്കുകയും ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജ് കഴിഞ്ഞാൽ സർക്കാർ ഉടമസ്ഥതയിൽ അത്യാധുനിക ഡിജിറ്റല്‍ മാമോഗ്രാം സ്കാനിങ് കേന്ദ്രം ഉള്ളത് കോഴഞ്ചേരിയിൽ മാത്രമാണ്. അർബുദ രോഗികൾക്ക് ആശ്വാസമായ കോഴഞ്ചരി കാൻസർ സെന്ററിലെ സ്കാനിങ് കേന്ദ്രങ്ങൾ പൂട്ടിയിട്ട് 4 മാസമായി. ഒരുകോടി എഴുപതുലക്ഷം രൂപ മുടക്കി ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത അത്യാധുനിക മാമോഗ്രാംയൂണിറ്റാണ് നിശ്ചലമായത്. ഈ സാഹചര്യത്തിലാണ് 16ന് രാവിലെ മുതല്‍ ആശുപത്രിയ്ക്കുമുന്നില്‍ സമരം തുടങ്ങാന്‍ പത്തനംതിട്ടഡി.സി.സി തീരുമാനിച്ചത്.
ഡിജിറ്റല്‍ മാമോഗ്രാം യൂണിറ്റ് പൂട്ടിയതോടെ ആശുപത്രിയിലെത്തുന്ന നിര്‍ധനരായ രോഗികള്‍ അധികതുക നല്‍കി സ്വകാര്യ ലാബുകളിലാണ് പരിശോധന നടത്തുന്നത്. ആരോഗ്യവകുപ്പിനും ജില്ലാ കലക്ടര്‍ക്കും, ജനപ്രതിനിധികള്‍ക്കും ഇക്കാര്യം കാണിച്ച് നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. സ്വകാര്യ ലാബ് കേന്ദ്രങ്ങളുെട സഹായത്തോടെ ആരോഗ്യവകുപ്പിലെ ഒരുവിഭാഗം ഉദ്യോഗസ്ഥരാണ് പ്രതിസന്ധി ഉണ്ടാക്കി സ്കാനിങ് കോന്ദ്രത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം.