വോട്ടര്‍ ബോധവത്ക്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി തിരുവല്ലയില്‍ കൂട്ടയോട്ടം സംഘടിപ്പിച്ച് പത്തനംതിട്ട ജില്ലാ ഭരണകൂടം. മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍നിന്ന് ആരംഭിച്ച കൂട്ടയോട്ടം നഗരംചുറ്റി സ്റ്റേഡിയത്തില്‍ തന്നെ അവസാനിച്ചു. കലക്ടറും എസ്.പിയുമടക്കം മിനി മാരത്തണിൽ പങ്കാളികളായി.
കൂട്ടയോടത്തിൽ പങ്കെടുക്കാനായി എത്തിയവർക്ക് മുന്നൊരുക്കത്തിനായി സംഘടിപ്പിച്ചത് പത്തുമിനിറ്റോളം നീണ്ട സൂംബ ഡാൻസ്. ഉദ്യോഗസ്ഥരും വിദ്യാർഥികളും പൊലീസുകാരുമെല്ലാം നിർദേശത്തിനനുസരിച്ച് ചുവടുവച്ചു. ഒപ്പം മുൻനിരയിൽ തന്നെ കലക്ടർ പി.ബി.നൂഹും, ജില്ലാ പൊലീസ് മേധാവി ജി.ജയദേവും, തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകൻ സഹദേബ് ദാസ്, പോലീസ് നിരീക്ഷക സൊണാല്‍ ചന്ദ്ര എന്നിവരും.
തുടർന്ന് ഫ്ലാഗ് ഓഫ് ചെയ്ത കൂട്ടയോട്ടം നഗരം ചുറ്റി തിരികെ സ്റ്റേഡിയത്തിലെത്തി. ഒരു വോട്ടും ഒഴിവാക്കപ്പെടരുത് എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. എന്‍സിസി കേഡറ്റുകള്‍, എസ് പി സി കേഡറ്റുകള്‍, എന്‍എസ്എസ് വോളണ്ടിയേഴ്സ്, സ്പോര്‍ട്സ് കൗണ്‍സില്‍ താരങ്ങള്‍, വൈഎംസിഎ അംഗങ്ങള്‍, സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.