ഈ വേനല്‍കാലത്ത് കൊല്ലം ജില്ലാജയിലിലെ തടവുകാര്‍ക്ക് കുടിവെള്ളം മുട്ടില്ല. പതിനൊന്നുലക്ഷം രൂപ മുടക്കി ജയില്‍വളപ്പില്‍ പുതിയതായി കുഴല്‍ കിണര്‍ സ്ഥാപിച്ചു.
173 പേരെ പാർപ്പിക്കാൻ ഇടമുള്ള കൊല്ലം ജില്ലാ ജയിലിൽ ഇപ്പോൾ 300 തടവുകാർ വരെയുണ്ട്. പ്രതിദിനം 37,000 ലീറ്റർ വെള്ളമാണ് വേണ്ടത്. വേനലായാല്‍ ജയില്‍വളപ്പിലെ കിണര്‍ വറ്റും. നഗരസഭ വാഹനത്തില്‍ ജലം എത്തിക്കാറുണ്ടെങ്കിലും തികയാറില്ല. തടവുകരുടെ കുളി പകുതി ദിവസമാക്കി പരിമിതപ്പെടുത്തി ഒക്കെയാണ് വേനലിനെ നേരിട്ടിരുന്നത്. പ്രശ്നം ശ്രദ്ധയില്‍പ്പെട്ട എം.മുകേഷ് കുഴല്‍ കിണറിനായി എംഎല്‍എ ഫണ്ടില്‍ നിന്ന് പതിനൊന്നു ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.
75 ലക്ഷം രൂപ ചെലവിട്ടു പുതിയ അടുക്കള നിർമിക്കുന്ന ജോലിയും കൊല്ലം ജില്ലാ ജയിലില്‍ ആരംഭിച്ചിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പഴയ അടുക്കള നിൽക്കുന്ന കെട്ടിടത്തിലും തടവുകാരെ പാർപ്പിക്കാനാകും.