പത്തനംതിട്ട പൊന്തൻപുഴ - വലിയകാവ് വനാതിർത്തിയിൽ പെരുംപെട്ടി വില്ലേജിൽ വനം–റവന്യൂവകുപ്പുകള്‍ സംയുക്തസര്‍വേ തുടങ്ങി. വനഭൂമിക്കേസിന്റെ പേരിൽ 500 കുടുംബങ്ങള്‍ക്ക് പട്ടയം നിഷേധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍വേ
പെരുമ്പെട്ടിയിലെ കർഷകരുടെ കൈവശഭൂമി വലിയകാവ് വനത്തിനുള്ളിലോ പുറത്തോ എന്ന് കണ്ടെത്താനാണ് സര്‍വെ.കഴിഞ്ഞ വ്യാഴാഴ്ചക്കുള്ളില്‍ സര്‍വെ
തീർത്ത് റിപ്പോർട്ട് നൽകണമെന്ന സർക്കാർ ഉത്തരവ് നടപ്പിലാക്കാൻ കഴിയാത്ത ഉദ്യോഗസ്ഥർ വൈകിയാണെങ്കിലും ഇന്നലെ സര്‍വേ നടപടികൾ തുടങ്ങി വച്ചു.
മല്ലപ്പള്ളി താലൂക്ക് സർവെയർ ജിയാസ്, റാന്നി ഫോറസ്റ്റ് സർവെയർ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വെ ആരംഭിച്ചത്.കരികുളം ഡപ്യൂട്ടി റേഞ്ചർ ഗിരിജപ്പൻ സർവേ സംഘത്തിന് വഴികാട്ടി. കാടുതെളിച്ച് അതിർത്തിയിലെ ജണ്ടകളും കണ്ണാടിക്കല്ലുകളും കാണിച്ചു കൊടുക്കാൻ കർഷകരും ഒപ്പം ചേർന്നു.
പരമ്പരാഗത സർവേയ്ക്ക് ഒപ്പം ജി പി എസ് ഉപയോഗിച്ചുള്ള സ്ഥാനനിർണയവും നടക്കുന്നുണ്ട്.
സമയബന്ധിതമായി സർവേ പൂർത്തീകരിക്കാത്ത ഉദ്യോഗസ്ഥർ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്.7000 ഏക്കർ വരുന്ന പൊന്തൻപുഴ -വലിയകാവ് വനം 283 സ്വകാര്യ വ്യക്തികൾക്ക് നൽകികൊണ്ട് 2018 ജനുവരിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. അതേസമയം ഫെബ്രുവരി 10നകം സർവേ റിപ്പോർട്ട് തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കാനാണ് സമരസമിതിയുടെ തീരുമാനം .