തിരുവനന്തപുരം കോട്ടൂർ കാപ്പുകാട് വനമേഖലയിലെ ജനവാസ കേന്ദ്രത്തില്‍ കുരങ്ങന്‍മാരെ തുറന്നു വിട്ടെന്നാരോപിച്ച് നാട്ടുകാരുെട പ്രതിഷേധം. തുറന്നു വിട്ട കുരങ്ങന്‍മാരെ പിടികൂടി തിരികെ കൊണ്ടു പോകണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് വാഹനം നാട്ടുകാര്‍ തടഞ്ഞു. പ്രശ്ന പരിഹാരത്തിന് നാളെ ഡി.എഫ്.ഒ ജനപ്രതിനിധികളുടെ യോഗം വിളിച്ചു.
ഇന്നലെ രാത്രി ഒന്‍പതു മണിയോടെയാണ് സംഭവം. വിവിധയിടങ്ങളില്‍ നിന്ന് പിടികൂടിയ കുരങ്ങുകളെ ജനവാസകേന്ദ്രത്തില്‍ തുറന്നു വിട്ടു എന്നാരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. വനംവകുപ്പ് വാഹനം നാട്ടുകാർ സംഘടിച്ച് തടയുകയായിരന്നു. പ്രതിഷേധത്തെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും കുറ്റിച്ചൽ പഞ്ചായത് പ്രസിഡന്റ് ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി.തുറന്നു വിട്ട മൃഗങ്ങളെ പിടികൂടി തിരികെ കൊണ്ടു പോകണം എന്ന ആവശ്യത്തില്‍ നാട്ടുകാര്‍ ഉറച്ചു നിന്നതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് ഡി എഫ് ഒയെ വിവരമറിയിച്ചു. നാളെ ജനപ്രതിനിധികൾ നാട്ടുകാർ എന്നിവരുൾപ്പെട്ട യോഗം വിളിച്ചു ചേർത്തു പരിഹാരം കാണാം എന്ന ഡി എഫ് ഒയുടെ ഉറപ്പിനേത്തുടര്‍ന്നാണ് നാട്ടുകാര്‍ പിരിഞ്ഞത്. എന്നാല്‍ മരപ്പട്ടിയെ ആണ് തുറന്നുവിട്ടതെന്നാണ് വനംവകുപ്പിന്റെ മറുപടി.