പാര്‍ക്കിങിന് ഇടമില്ലാത്ത തിരുവനന്തപുരം മെഡിക്കല്‍ കോളജ് ക്യാംപസ് ഗുരുതരാവസ്ഥയിലുള്ള രോഗികളെയും ബന്ധുക്കളേയും വട്ടം ചുറ്റിക്കുന്നു. പാര്‍ക്കിങ് പ്രശ്നത്തിന്റെ യഥാര്‍ഥ കാരണങ്ങളും പരിഹാരവും തേടി മനോരമ ന്യൂസ് നാട്ടുവാര്‍ത്താ പരമ്പര
പാര്‍ക്കിങ് സൗകര്യം ഒരുക്കാന്‍ ചുമതലയുള്ള ആരോഗ്യവകുപ്പിന്റേയും ആശുപത്രി വികസന സമിതിയുടേയും അനാസ്ഥയാണ് മെഡിക്കല്‍ കോളജിലെത്തുന്ന രോഗികളുടെ ദുരിതം ഇരട്ടിയാക്കുന്നത്. പ്രശ്നത്തിന് പരിഹാരമായി നഗരസഭ ആവിഷ്കരിച്ച ബഹുനില സംവിധാനവും പ്രാവര്‍ത്തികമായിട്ടില്ല.
മെഡിക്കല്‍ കോളജ് ക്യാംപസിലെ സുരക്ഷാജീവനക്കാര്‍ക്ക് രാവിലെ തന്നെ ഭാരിച്ച ജോലിയാണ്. കൂറ്റന്‍ കരിങ്കല്ലുകള്‍ ഉരുട്ടിയുരുട്ടി റോഡിലെത്തിക്കണം...ഇടുങ്ങിയ റോഡരികിലെ പാര്‍ക്കിങ് ഒഴിവാക്കാന്‍. ഇവരുടെ കണ്ണു വെട്ടിച്ച് പാര്‍ക്ക് ചെയ്തുപോയ വാഹനങ്ങളിലെല്ലാം നോ പാര്‍ക്കിങ് സ്റ്റിക്കര്‍ പതിക്കണം. പാര്‍ക്കിങ്ങിനിടം കിട്ടാതെ വലയുന്നവരുമായി കശപിശയും പതിവാണ്. ഇതിനെല്ലാം പരിഹാരമായിട്ടായിരുന്നു മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷല്‍റ്റി ബ്ളോക്കിന് മുമ്പിലായി കേന്ദ്രസര്‍ക്കാര്‍ സഹകരണത്തോടെ പതിനാല്കോടി ചെലവില്‍ ബഹുനില പാര്‍ക്കിങ് സംവിധാനം കൊണ്ടുവരാനുള്ള നഗരസഭാ തീരുമാനം.
എട്ടു നിലകളിലായി ഇരുന്നൂററി അമ്പത്തിരണ്ട് കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള പദ്ധതിയാണ് വിഭാവനം ചെയ്തത്. തീരുമാനമെടുത്ത് ഒരുവര്‍ഷമായിട്ടും പദ്ധതി ഒരിഞ്ച് മുന്നോട്ട് നീങ്ങിയിട്ടില്ല.
ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഒരുക്കേണ്ട ഉത്തരവാദിത്തം ആരോഗ്യവകുപ്പിനും ആശുപത്രി വികസന സമിതിക്കും തന്നെയാണ്. സ്ഥലപരിമിതിയുണ്ടാകാം. പക്ഷെ ഉള്ള സ്ഥലമെങ്കിലും ഒരുക്കിയെടുത്താല്‍ ഒരു പരിധിവരെയെങ്കിലും രോഗികളുടെ ദുരിതത്തിന് പരിഹാരമാകും