200 പേരുടെ പരിചമുട്ട് കളിയുമായി പള്ളിപെരുന്നാൾ

church
SHARE

200 പേരുടെ പരിചമുട്ട് കളിയുമായി തിരുവനന്തപുരത്തെ പള്ളിപെരുന്നാള്‍. നെയ്യാറ്റിന്‍കര രൂപതയിലെ പ്രസിദ്ധമായ മരിയന്‍ തീര്‍ഥാനകേന്ദ്രമായ സ്വര്‍ഗാരോപിത മാതാ ദേവാലയത്തിലെ പെരുന്നാളിനോട് അനുബന്ധിച്ചാണ് പരിചമുട്ട് കളി അരങ്ങേറിയത്. 

പള്ളിപെരുന്നാളിനെ ആഘോഷമാക്കാന്‍ വ്ളാത്തങ്കര മാതാ ദേവാലയത്തിലെ വിശ്വാസികളാണ് പരിചമുട്ട് കളി അവതരിപ്പിച്ചത് . വടക്കന്‍ കേരളത്തില്‍ സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിലുള്ള പുരാതനമായ കലാരൂപമായ പരിചമുട്ട് ആറുമാസത്തെ പരിശീലനത്തിനൊടുവിലാണ് വിശ്വാസികള്‍ അവതരിപ്പിച്ചത്. 5വയസുകാരന്‍ മുതല്‍ 53 കാരന്‍ വരെ പരിചമുട്ട് കളിയില്‍ പങ്കാളിയായി. 

സാധാരണ പത്തുപേരടങ്ങിയ സംഘമാണ് പരിചമുട്ട് കളി അവതരിപ്പിക്കുന്നതെങ്കിലും വെല്ലുവിളി ഏറ്റെടുത്ത് കാഴ്ചക്കാരുടെ മുന്നില്‍ എത്തിക്കുകയായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ്  905 സ്ത്രീകള്‍ പങ്കെടുത്ത മാര്‍ഗംകളിയും വ്ളാത്തങ്കര മാതാ ദേവാലയത്തിലെ വിശ്വാസികള്‍ അവതരിപ്പിച്ചിരുന്നു

MORE IN SOUTH
SHOW MORE