കൊല്ലം കൊടുവിള ശിങ്കാരപ്പള്ളി റോഡിന്റെ പുനര്‍നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നു. അറ്റകുറ്റപണികള്‍ക്കായി റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ജോലികള്‍ എങ്ങുമെത്തിയിട്ടില്ല.
കൊടുവിള ശിങ്കാരപ്പള്ളി റോഡിൽ കുറ്റിവിളഭാഗത്ത് എട്ടുമാസം മുന്‍പാണ് റോഡ് ഇടിഞ്ഞു തുടങ്ങിയത്. തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. കരിങ്കല്‍ ഭിത്തി നിര്‍മിച്ച് റോഡ് ബലപ്പെടുത്താനായി കൊടിക്കുന്നില്‍ സുരേഷ് എംപി രണ്ടു കോടിയോളം രൂപ അനുവദിക്കുകയും ചെയ്തു. ജോലികള്‍ ആരംഭിച്ച് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇതുമൂലം ശിങ്കാരപ്പള്ളിക്കാര്‍ക്ക് ആശുപത്രിയില്‍ പോകാന്‍ പോലും വാഹന സൗകര്യമില്ല.
റോഡിന്റെ നിര്‍മാണം വൈകുന്നത് സ്കൂള്‍ കുട്ടികളെയും ബുദ്ധിമുട്ടിലാകുന്നു. കൊടുവിള ശിങ്കാരപ്പള്ളി റോഡിന്റെ നവീകരണം വേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് നാട്ടുകാര്‍.