തിരുവനന്തപുരം വെഞ്ഞാറമൂട് ടൗണിലെ കുരുക്കഴിയുന്നു. റോഡ് വികസനത്തിന് പ്രധാന തടസമായ പുറമ്പോക്കിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍വ്വ കക്ഷി യോഗത്തില്‍ ധാരണയായി. വെഞ്ഞാറമൂടിന്‍റെ വഴിമുട്ടിക്കുന്ന കയ്യേറ്റങ്ങളെ മനോരമ ന്യൂസ് നാട്ടുവാര്‍ത്താ പരമ്പര ലോക്കല്‍ കറസ്പോണ്ടന്റാണ് തുറന്നു കാട്ടിയത്.
ഈ വഴി ഒരു വട്ടമെങ്കിലും പോയവരൊന്നും വെഞ്ഞാറമൂട്ടിലെ ദുരിതം മറക്കില്ല. മണിക്കൂറുകള്‍ നീളുന്ന ഈ കുരുക്കഴിക്കാന്‍ ആദ്യ ചുവടു വയ്്പ്. ജംങ്ഷന്‍ വികസനത്തിന്റെ തടസങ്ങള്‍ നീക്കാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കുമെന്ന് മനോരമ ന്യൂസ് നാട്ടു കൂട്ടത്തില്‍ എം എല്‍ എ ഡി കെ മുരളി പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പുറമ്പോക്ക് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള തീരുമാനം. ജൂണ്‍ പത്തു വരെ റവന്യൂ വകുപ്പ് റീസര്‍വേ പരിശോധന തുടരും. ജൂണ്‍ 30 വരെ കയ്യേറ്റങ്ങള്‍ ഉടമസ്ഥര്‍ക്ക് സ്വന്തം നിലയില്‍ നീക്കം ചെയ്യാം. 45 കയ്യേറ്റങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. 14 പേര്‍ തീരുമാനത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് കൈവശാവകാശ രേഖകള്‍ റവന്യൂ വകുപ്പിന് സമര്‍പ്പിക്കാം. ശേഷം റോഡിന്റെ വികസനം സര്‍ക്കാര്‍ ഏറ്റെടുത്തു പൂര്‍ത്തിയാക്കും. ടൗണിലെ ഒാട പൂര്‍ണമായും സ്ളാബിട്ട് മൂടാനും തീരുമാനമായി. കേരളത്തിന്റെ വടക്കന്‍ മേഖലയില്‍ നിന്ന് എം.സി. റോഡിലൂടെ വരുന്നവര്‍ക്ക് തിരുവനന്തപുരം ജില്ലയുടെ പ്രവേശന കവാടമാണ് വെഞ്ഞാറമൂട് ജംങ്ഷന്‍. കിളിമാനൂര്‍ കഴിയുമ്പോഴേക്കും ഇഴഞ്ഞുതുടങ്ങുന്ന വാഹനങ്ങള്‍ വെഞ്ഞാറമൂട് എത്തുമ്പോള്‍ നിശ്ചലമാകും. തിരുവനന്തപുരത്തു നിന്നും വെഞ്ഞാറമൂട് എത്തുന്നതുവരെ വീതിയുളള റോഡാണ്. പക്ഷേ ജംങ്ഷനിലേയ്ക്കെത്തുമ്പോള്‍ ഇടവഴിയുടെ പ്രതീതിയാണ്.