അച്ചാര്‍ വില്പനയിലൂടെ പണമുണ്ടാക്കി പള്ളി പണിത് അമലഗിരിക്കാര്‍. വെറും എട്ടുമാസം കൊണ്ട് അച്ചാര്‍ വില്പനയിലൂട അമ്പത് ലക്ഷം രൂപ സമാഹരിച്ചാണ് ദേവാലയം നിര്‍മിച്ചത്.
ഇത് അമലഗരിരി സെന്റ് തോമസ് ദേവാലയം . മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അധ്വാനമാണ് ആരാധന എന്നുവിശ്വസിക്കുന്ന സമൂഹത്തിന്റെ പരിശ്രമത്തിന്റെ ഫലം. കോട്ടയം-കുമളി ദേശീയപാതയിൽ പെരുവന്താനം മലയുടെ രണ്ടു കിലോമീറ്റർ ഉള്ളിലേക്ക് പ്രവേശിച്ചാൽ അമലഗിരിയിലെത്താം.110 കുടുംബങ്ങളും 400 വിശ്വാസികളുമുള്ള ഈ ഇടവകയിൽ ഒരേ ഒരാള്‍ മാത്രമാണ് സര്‍ക്കാര്‍ ജോലിയിലുള്ളത്. ഭൂരിപക്ഷവും കൂലിപ്പണിക്കാരാണ് കുടിയേറ്റ ഗ്രാമമായ ഇവിടെയുള്ളത്. പ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന് ഒരുവര്‍ഷം മുമ്പ് തകര്‍ന്ന പള്ളിയുടെ സ്ഥാനത്താണ് കുന്നിന് ചെരുവില്‍ പുതിയ ദേവാലയം ഉയര്‍ന്നിരിക്കുന്നത്. പള്ളി പണി എന്ന് ആശയം വികാരിയായി ചുമതലയേറ്റ ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ പറഞ്ഞപ്പോഴെ ഇടവകക്കാര് ഒറ്റക്കെട്ടായി അച്ചന് പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ പണം കണ്ടെത്തുക എന്നതായിരുന്നു നിത്യവൃത്തിയ്ക്ക് കഷ്ടപ്പെടുന്ന ഇടവക സമൂഹത്തിന് മുന്നിലെ പ്രധാന വെല്ലുവിളി. പല ആശയങ്ങള്‍ ഉരുത്തിരിഞ്ഞുവന്നെങ്കിലും അതൊന്നും വലിയ തുക ലഭിക്കാനുള്ള വരുമാന സ്രോതസല്ലായിരുന്നു. തുടര്‍ന്നാണ് അച്ചാര്‍ വില്പനയിലേയ്ക്ക് കടക്കുന്നത്. വീടുകളിൽനിന്ന് നെല്ലിക്ക, ജാതിക്ക, മാങ്ങ, ചാമ്പങ്ങ, ഇഞ്ചി, വാഴപ്പിണ്ടി, മത്തങ്ങ, കുമ്പളങ്ങ, ചേന തുടങ്ങിയവയൊക്കെ ശേഖരിച്ച് അച്ചാറുണ്ടാക്കി. .ഇറച്ചി, മീൻ, വെളുത്തുള്ളി അച്ചാറുകൾ വേറെയും. അരകിലോ, കാൽകിലോ വീതം പാക്കുകൾ. പാക്കിങ്ങിനുള്ള സജ്ജീകരണങ്ങളും പള്ളിയോട് ചേര്‍ന്ന് തന്നെ ഒരുക്കി. ഞായറാഴ്ചകളിൽ ഇടവകക്കാർ തന്നെ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അച്ചാർ കുപ്പികൾ മറ്റ് ഇടവകകളില്‍ കൊണ്ടുപോയി വിറ്റു.
ജാതി ചിന്തകള്‍ക്കതീതമായ പിന്തുണയും ഇടവകക്കാാര്ക്ക് ലഭിച്ചതോടെ പള്ളിയുടെ മുഖവാരം പുതിയ ഉയരങ്ങളിലെത്തി. ഇരുന്നൂറു ദിവസം കൊണ്ട് അമ്പത് ലക്ഷം രൂപയാണ് ഇടവകക്കാര് സമാഹരിച്ചത്. ഇടവകയ്ക്ക് സ്വന്തമായുണ്ടായിുരുന്ന 12 ലക്ഷവും വസ്ത്രം വിറ്റുണ്ടാക്കിയ പണവും എല്ലാം ചേര്‍ന്നപ്പോള്‍ നയാ പൈസ കടം വയ്ക്കാതെ പണി പൂര്‍ത്തിയാക്കി.