കൊല്ലം ജില്ലയില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച പട്ടികജാതി ഫണ്ടില്‍ ഇതുവരെ ചെലവഴിച്ചത് അന്‍പതുശതമാനം മാത്രം. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ദേശീയ പട്ടികജാതി കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ എല്‍.മുരുകന്‍ നിര്‍ദേശിച്ചു.
തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 70കോടി രൂപയില്‍ 36കോടി മാത്രമാണ് ചെലവഴിച്ചതെന്ന് അവലോകന യോഗത്തില്‍ വ്യക്തമായി. ഓഗസ്റ്റിനുമുന്‍പ് തുക പൂര്‍ണമായി ചെലവഴിക്കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചു. പ്രധാനമന്ത്രിയുടെ സ്റ്റാന്‍ഡ് അപ് പദ്ധതി പ്രകാരം ജില്ലയില്‍ മൂന്ന് ഗുണഭോക്താക്കള്‍ക്ക് മാത്രമേ വായ്പ അനുവദിച്ചിട്ടുള്ളൂ. പദ്ധതി കൂടുതല്‍പേരിലേക്ക് എത്തിക്കാന്‍ ബാങ്കുകള്‍ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി.
ഫണ്ട് വിനിയോഗത്തിലെ വീഴ്ച അന്വേഷിച്ച് നടപടിയെടുക്കാന്‍ ജില്ലാ കലക്ടറോട് നിര്‍ദേശിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ ഫണ്ട് ചെലവഴിക്കാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ ഓര്‍മിപ്പിച്ചു .