ഇടുക്കി വാഗമണ്‍ ടൗണിലെ ചന്തയും വോളിബോള്‍ കോര്‍ട്ടും പൊളിക്കാനുള്ള പഞ്ചായത്ത് നീക്കത്തിനെതിരെ യുവാക്കളുടെ പ്രതിഷേധം. ചന്ത പൊളിച്ച് വനിതാ കാന്‍റീന്‍ നിര്‍മിക്കാനുള്ള ഏലപ്പാറ പഞ്ചായത്തിന്‍റെ നീക്കമാണ് പ്രതിഷേധത്തിന് കാരണം. പഞ്ചായത്ത് നടപടി പ്രതിരോധിക്കാന്‍ ജനകീയ സമിതി രൂപീകരിച്ച് യുവാക്കള്‍ സമരം ആരംഭിച്ചു.
കുടിയേറ്റ കാലം മുതൽ വാഗമണിലെയും പരിസര പ്രദേശങ്ങളിലെയും തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഏക ആശ്രയമാണ് വാഗമണ്‍ ടൗണിലെ ചന്ത. വീടുകളില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറി മുതല്‍ മറ്റു ഉത്പന്നങ്ങള്‍ വരെ വിറ്റഴിക്കുന്നതിനും വാങ്ങുന്നതിനുമുള്ള ഇടം. ഇവിടെയാണ്. ഇതേ ചന്തയോട് ചേര്‍ന്നാണ് അന്‍പത് വര്‍ഷത്തിലേറെയായി വാഗമണിലെ യുവാക്കളുടെ കളിയിടമായ വോളിബോൾ കോർട്ട്.
ഇതെല്ലാം പൊളിച്ചുമാറ്റി കെട്ടിട സമുച്ചയം നിര്‍മിക്കാനാണ് ഏലപ്പാറ പഞ്ചായത്തിന്‍റെ പദ്ധതി. ആയുര്‍വേദ ആശുപത്രി വനിതാ കാന്‍റീന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കെട്ടിടത്തിലുണ്ടാകുമെന്നാണ് വാഗ്ദാനം. കെട്ടിട നിര്‍മാണം ആരംഭിച്ചതോടെ രാഷ്ട്രീയം മറന്ന് യുവാക്കള്‍ സംഘടിച്ചു. കെട്ടിടം മറ്റെവിടെയെങ്കിലും നിര്‍മിക്കണമെന്നാണ് യുവാക്കളുടെ ആവശ്യം.
യുവാക്കള്‍ക്ക് പിന്തുണ ഏറിയതോടെ ഏലപ്പാറ പഞ്ചായത്ത് ഭരണസമിതി നിയമനടപടിയിലേക്ക് നീങ്ങി. കെട്ടിടത്തിന്‍റെ നിര്‍മാണം തടഞ്ഞ കോസ്മോ ക്ലബ് അംഗങ്ങള്‍ക്കെതിരെ നല്‍കാനാണ് തീരുമാനം. നേരത്തെ പൊലീസ് സ്റ്റേഷന്‍ നിര്‍മാണത്തിനായി ചന്തയുടെ ഒരുഭാഗം വിട്ട് നല്‍കിയിരുന്നു. ചന്തയും കളിയിടവും സംരക്ഷിക്കാന്‍ സേവ് വാഗമൺ മാർക്കറ്റ് എന്ന വാട്സ് അപ്പ് ഗ്രൂപ്പും തുടങ്ങിയിട്ടുണ്ട്.