ഇടുക്കി രാജകുമാരിയില്‍ കാട്ടുപന്നിയെ വേട്ടയാടി ഇറച്ചിയെടുത്ത കേസിൽ പഞ്ചായത്തംഗത്തിന്‍റെ ഭർത്താവ് ഉൾപ്പെടെ മൂന്നു പേരെ വനംവകുപ്പിന്‍റെ പിടിയിലായി. ഇവരുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ പത്ത് കിലോ ഇറച്ചിയും കെണിയും ആയുധങ്ങളും കണ്ടെത്തി. ഇവരില്‍ നിന്ന് ഇറച്ചി വില കൊടുത്ത് വാങ്ങിയ ആള്‍ ഒളിവില്‍ പോയി.
രാജകുമാരി ചാമക്കാലായിൽ നോബിൾ , അയൽവാസികളായ വാരിക്കാട്ട് സുഭാഷ് , വാഴക്കാലായിൽ എൽദോസ് എന്നിവരെയാണു ബോഡിമെട്ട് സെക്ഷനിലെ വനപാലകര്‍ പിടികൂടിയത്. അറസ്റ്റിലായ വാരിക്കാട്ട് സുബാഷ് രാജകുമാരി പഞ്ചായത്തംഗത്തിന്‍റെ ഭര്‍ത്താവാണ്. രാജകുമാരി പഞ്ചായത്ത് മുൻ പ്രസിഡന്‍റിന്‍റെ മകനാണ് കേസിലെ മുഖ്യ പ്രതിയായ നോബിൾ. ദേവികുളം റേഞ്ച് ഓഫിസർ നിബു കിരണിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. വ്യാഴാഴ്ച രാത്രി വനപാലക സംഘം സുബാഷിന്‍റെ വീട്ടില്‍ പരിശോധനയ്ക്കെത്തി. ഇവിടെ നിന്നാണ് പത്ത് കിലോ ഇറച്ചിയും കെണിയും കണ്ടെത്തിയത്.
തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കേസില്‍ അയല്‍വാസികളുടെ പങ്ക് വ്യക്തമായത്. നോബിളിന്‍റെ കൃഷിയിടത്തില്‍ വന്യമൃഗങ്ങള്‍ സ്ഥിരമായി എത്താറുണ്ട്. ബുധനാഴ്ച സ്ഥാപിച്ച കെണിയില്‍ കാട്ടുപന്നി കുരുങ്ങി. വ്യാഴാഴ്ച രാവിലെ എല്‍ദോസിനെ വിളിച്ചുവരുത്തി പന്നിയെ കൊന്ന് ഇറച്ചിയെടുത്തു. പത്ത് കിലോ ഇറച്ചി സുഹൃത്തായ ഷേബിന്‍ മാത്യുവിന് വിറ്റു.
മിച്ചം വന്ന ഇറച്ചിയാണ് സുഭാഷിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. കുഴിച്ചിട്ട കാട്ടുപന്നിയുടെ തല ഉള്‍പ്പെടെയുള്ള ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. ഒളിവില്‍ പോയ ഷേബിനായി അന്വേഷണം പുരോഗമിക്കുകയാണ്. മൂവര്‍ സംഘം സ്ഥിരമായി വന്യമൃഗങ്ങളെ വേട്ടയാടാറുണ്ടെന്നും വനപാലകര്‍ക്ക് വിവരം ലഭിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.