മണ്ഡലകാലം തുടങ്ങുന്നതിനുമുമ്പ് ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്ന് കരാറുകാർ. ജി.എസ്.ടിയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സർക്കാരുമായി ധാരണയിലെത്തിയതിന് പിന്നാലെയാണ് തീരുമാനം. എന്നാൽ തദ്ദേശവകുപ്പിന്റെ കരാറുകാർ നിസഹകരണസമരം തുടരുകയാണ്.
ജി.എസ്.ടിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച എല്ലാ വിഷയങ്ങളും പരിഹരിക്കപ്പെട്ടില്ലെങ്കിലും മണ്ഡലകാലം അടുത്തെത്തിയ സാഹചര്യത്തിൽ പൊതുമരാമത്ത് കരാറുകാർ ഒത്തുതീർപ്പിന് തയ്യാറാകുകയായിരുന്നു. ഏഴുജില്ലകളിലായി ആയിരത്തോളം കരാറുകാർ ശബരിമലയുമായി ബന്ധപ്പെട്ട റോഡ് അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ട്.
കരാറുകാരുടെ നികുതി ജി.എസ്.ടിയിൽ നാലിൽ നിന്ന് 12 ശതമാനമായി ഉയർന്നതോടെയായിരുന്നു നിസഹകരണസമരം തുടങ്ങിയത്. ജി.എസ്.ടിക്ക് മുമ്പ് കരാർ ചെയ്ത പദ്ധതികളിൽ കരാറുകാർക്ക് അഞ്ചുശതമാനം വരെ നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിച്ചതോടെയാണ് ഒത്തുതീർപ്പിന് വഴിതുറന്നത്. ജി.എസ്.ടിയുമായി ബന്ധപ്പെട്ട കരാറുകാരുടെ എതിർപ്പു മൂലം പൊതുമരാമത്ത്, തദ്ദേശവകുപ്പുകളുടെ ടെണ്ടർ നടപടിയടക്കം മുടങ്ങിയിരുന്നു