തിരുവനന്തപുരം പാറശാലയിലെ നിര്‍മല്‍ കൃഷ്ണ നിക്ഷേപത്തട്ടിപ്പ് കേസ് അന്വേഷണത്തിൽ കേരള പൊലീസ് അലംഭാവം കാട്ടുന്നതായി കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ. അന്വേഷണം ഊർജിതപ്പെടുത്താനായി മുഖ്യമന്ത്രിയെ കാണുമെന്നും അദേഹം പറഞ്ഞു. പാറശാലയിലെത്തിയ കേന്ദ്രമന്ത്രി നിക്ഷേപകരിൽ നിന്ന് നേരിട്ട് പരാതി സ്വീകരിച്ചു.
നിർമൽ കൃഷ്ണ ബാങ്ക് തട്ടിപ്പ് നടന്ന് ഒന്നരമാസമായിട്ടും പ്രതികളെ പിടികൂടുകയോ പണം നഷ്ടമായവർക്ക് തിരികെ ലഭിക്കാനുള്ള നടപടി ഉണ്ടാകാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി നേരിട്ട് പാറശാലയിലെത്തിയത്. ആയിരത്തിലേറെ നിക്ഷേപകർ മന്ത്രിയെ കണ്ട് പരാതി നൽകി. കേസ് അന്വേഷണത്തിൽ കേരള പൊലീസ് സൂഷ്മത പുലർത്തുന്നില്ലെന്ന് മന്ത്രി വിമർശിച്ചു. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെയും ഡി.ജി.പിയെയും കാണുമെന്നും അദേഹം പറഞ്ഞു.
അതേസമയം തട്ടിപ്പ് നടത്തിയ ബാങ്കുടമ കെ.നിർമലന്റെ സഹോദരി താമസിക്കുന്ന പാറാശാലയിലെ വീട് ഇന്നലെ നിക്ഷേപകർ ഉപരോധിച്ചു. സഹോദരിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയാറായില്ല. ഇത് പ്രതികളുമായുള്ള ഒത്തുകളിയാണെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആരോപിച്ചു. പൊലീസ് അന്വേഷണം ഊർജിതമാക്കിയില്ലങ്കിൽ ശക്തമായ സമരം വീണ്ടും തുടങ്ങാനാണ് നിക്ഷേപകരുടെ തീരുമാനം.