തിരുവനന്തപുരം ഈഞ്ചക്കലിലുള്ള വള്ളക്കടവ് പാലം പൊളിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. ഗതാഗതം നിയന്ത്രിച്ചുകൊണ്ടുള്ള ബോർഡ് സ്ഥാപിക്കാൻ എത്തിയ അധികൃതരെ നാട്ടുകാർ തടഞ്ഞു. ബദൽ സംവിധാനമൊരുക്കാതെ ധൃതി പിടിച്ച് പാലം പൊളിക്കില്ലെന്ന് അധികൃതർ ഉറപ്പു നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ഈഞ്ചക്കലും വള്ളക്കടവും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന് നൂറ് വർഷത്തിലേറെ പഴക്കമുള്ളമുണ്ട്. പാലത്തിന് ബലക്ഷയമുണ്ടെന്ന്് നാട്ടുകാർ ഏറെക്കാലമായി പരാതിപ്പെടുന്നുണ്ട്. ഈ പാലം പുതുക്കി പണിയണമെന്ന് തന്നെയാണ് ജനങ്ങളുടെ ആവശ്യവും. എന്നാൽ ഇന്നുരാവിലെ മുന്നറിയിപ്പൊന്നുമില്ലാതെ ഗതാഗതനിയന്ത്രണം കൊണ്ടുവന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്. ബദൽ യാത്രാ സംവിധാനമൊരുക്കാതെ പാലത്തിൽ തൊടാൻ പോലും അനുവദിക്കില്ലെന്ന്് നാട്ടുകാർ പറഞ്ഞു.
അതോടെ പൊതുമരാമത്ത് ഉദ്യോഗസ്ഥർ ഒത്തുതീർപ്പ് ചർച്ചയ്ക്കെത്തി. കലക്ടറുമായി ചർച്ച ചെയ്ത് അനുകൂല നടപടിയുണ്ടാകാൻ ശ്രമിക്കും എന്ന P.W.D എഞ്ചിനിയറുടെ ഉറപ്പ് കൈയ്യടികളോടെ നാട്ടുകാർ അംഗീകരിച്ചു. വള്ളക്കടവ് പുതിയപാലത്തിനായുള്ള ആവശ്യം ഉയർന്നിട്ട് വര്‍ഷങ്ങളേറെയായി. ചർച്ചകൾ നടന്നെങ്കിലും ഇതുവരെയും അനുകൂലനടപടി ഉണ്ടായിരുന്നില്ല.