കൊല്ലം കൊട്ടാരക്കര റോഡ് തകർന്ന് മരണക്കുഴി രൂപപ്പെട്ടിട്ടും കുലുക്കമില്ലാതെ ദേശീയപാത അതോറിറ്റി. ടൗൺ അതിർത്തിക്ക് സമീപം കല്ലുത്താഴത്താണ് വലിയ കുഴിയുള്ളത്. റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം തുടങ്ങി.
ഇത് ഒരു കുളമോ.കിണറോ അല്ല. രാപകൽ വ്യത്യാസമില്ലാതേ ആയിരക്കണക്കിന് വാഹനങ്ങൾ പോകുന്ന ദേശീയപാതയാണ്. കൊല്ലത്തേ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയിൽ കുഴികൾ രൂപപ്പെട്ടിരിക്കുന്നത് കോർപ്പറേഷൻ പരിധിയിൽ തന്നെയാണ്. കാറും ഓട്ടോറിക്ഷയും സ്കൂട്ടറും മാത്രമല്ല ബസുകൾ പോലും ഏറെ ദുരിതമനുഭവിച്ചാണ് ഈ കുഴി താണ്ടിപോകുന്നത്.കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ അപകടത്തിൽ രണ്ടു പേർ ഇവിടെ മരിച്ചിരുന്നു.
ഇടയ്ക്ക് കുഴിയുണ്ടായപ്പോൾ നാട്ടുകാർ മണ്ണിട്ട് മൂടിയിരുന്നു. എന്നാൽ മഴകനത്തതോടെ നാട്ടുകാരുടെ ശ്രമങ്ങൾ വിഫലമായി. പലതവണ നിവേദനവുമായി പോയിട്ടും ദേശീയപാത അതോറിറ്റി ഗൗനിക്കാതിരുന്നതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി ഇറങ്ങിയത്.മീൻവല വീശിയും കുഴിയിൽ കൊടികൾ നാട്ടിയുമായിരുന്നു പ്രതിഷേധം.
രാത്രി യാത്രക്കാരാണ് ഏറെയും ബുദ്ധിമുട്ടുന്നത്. ദേശീയപാതയായതിനാൽ അപരിചതരായ യാത്രക്കാരാണ് വെളളം കെട്ടിക്കിടക്കുന്ന കുഴി മനസിലാക്കാതേ അപകടത്തിൽപെടുന്നത്. റോഡിന്റെ ദയനീയ അവസ്ഥ രാവിലെയും വൈകിട്ടും ഗതാഗതകുരുക്കും ഉണ്ടാക്കുന്നുണ്ട്.