സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ആദ്യമായ് ഇൻഹൗസ് ബയോ മെഡിക്കൽ എൻജിനീറിങ് വിഭാഗം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു. ഇതിലൂടെ ജീവൻരക്ഷാ ഉപകരണങ്ങൾ കേടായാൽ ഉടൻ പരിഹരിക്കാൻ സാധിക്കും. നവീകരിച്ച കാൻസർ വാർഡുകളുടേയും എൻജിനീറിങ് വിഭാഗത്തിന്റേയും ഉദ്ഘാടനം ആരോഗ്യമന്ത്രി നിർവ്വഹിച്ചു.
സർക്കാർ ആശുപത്രികളിൽ മാസങ്ങളോളം പണിമുടക്കുന്ന ജീവൻ രക്ഷാ ഉപകരണങ്ങൾ പതിവു കാഴ്ചയാണ്. എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കഥ മാറുകയാണ്. ഉപകരണങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്താൻ എൻജിനീറിങ് വിഭാഗം പ്രവർത്തനമാരംഭിച്ചതോടെയാണിത്. മൂന്ന് എൻജിനീയർമാരുടെ സേവനം രാവിലെ എട്ടുമുതൽ രാത്രി ഏഴുവരെയുണ്ടാകും. എൻജിനീറിങ് വിഭാഗം 24 മണിക്കൂറും പ്രവർത്തിപ്പിക്കാനും നീക്കമുണ്ട്.
പുതിയ കട്ടിലുകളും ഇലക്ട്രോണിക് സംവിധാനങ്ങളുമൊരുക്കി കാൻസർ വാർഡുകളും അടിമുടി മാററി. കീമോ തെറപ്പി നല്കുന്നതിനുള്ള ബയോ സേഫ്ററി ക്യാബിൻ, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക ഐസലേഷൻ മുറികൾ, മരുന്ന് സൂക്ഷിക്കുന്നതിനുള്ള സംവിധാനം എന്നിവയുമൊരുക്കിയിട്ടുണ്ട്.
സൗത്ത് ഇന്ത്യൻ ബാങ്കിന്റേയും മൈത്രി കെയർ സൊസൈറ്റിയുടേയും ലൂർദ് വിമൻ അസോസിയേഷന്റേയും സഹകരണത്തോടെയാണ് വാർഡുകൾ നവീകരിച്ചത്.
.