തിരുവനന്തപുരം ചാല മാർക്കറ്റിൽ കോർപറേഷൻ നടത്തിയ പ്ളാസ്റ്റിക് പരിശോധന വ്യാപാരികൾ തടഞ്ഞു. നിരോധനം ലംഘിച്ചും വിൽപന നടത്തിയ പ്ളാസ്റ്റിക് പിടിച്ചെടുത്തതോടെയാണ് വ്യാപാരികൾ പ്രതിഷേധവുമായെത്തിയത്. സ്ഥലത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് പരിശോധന നിർത്തിവച്ചു.
തിരുവനന്തപുരം നഗരത്തിൽ ഒരു വർഷത്തിലേറെയായി പ്ളാസ്റ്റിക് നിരോധനമുണ്ട്. ഇത് മറികടന്നും പ്ളാസ്റ്റിക് ബാഗുകളടക്കം വിൽക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് കോർപറേഷന്റെ ആരോഗ്യവിഭാഗം ചാല മാർക്കറ്റിൽ പരിശോധന നടത്തിയത്. പല കടകളിൽ നിന്നും പ്ളാസ്റ്റിക് ബാഗുകൾ കൂട്ടത്തോടെ പിടിച്ചെടുത്തതോടെ പ്രതിഷേധവുമായി വ്യാപാരികളെത്തി.
പരിശോധന നടത്താനാവില്ലെന്ന് നിലപാടെടുത്ത വ്യാപാരികൾ കോർപറേഷന്റെ വാഹനം തടഞ്ഞിട്ടു. പരിശോധന മുടക്കാനായി കടകൾ കൂട്ടത്തോടെ അടയ്ക്കുകയും ചെയ്തു. വ്യാപാരികൾ സംഘടിച്ചതോടെ സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹവുമെത്തി. പൊലീസ് പറഞ്ഞിട്ടും പരിശോധന തുടരാൻ വ്യാപികൾഅനുവദിച്ചില്ല. ഇതോടെ വ്യാപാരി പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷം തുടർപരിശോധനയാകാമെന്ന നിലപാടിൽ കോർപറേഷൻ ഉദ്യോഗസ്ഥർ മടങ്ങി. എന്നാൽ അഞ്ഞൂറ് കിലോ പ്ളാസ്റ്റിക് പിടിച്ചതായി കോർപറേഷൻ അറിയിച്ചു.