തിരുവനന്തപുരം ചിറയിൻകീഴിലെ മുതലപ്പൊഴി തുറമുഖത്തിൽ അപകടം പതിയിരിക്കുന്നു. തുറമുഖത്തിൽ നിന്ന് കടലിലേക്ക് കടക്കുന്ന പ്രദേശത്ത് വള്ളവും ബോട്ടും മറിഞ്ഞ് അഞ്ച് വർഷത്തിനിടെ മരിച്ചത് മുപ്പതിലേറെ മൽസ്യത്തൊഴിലാളികൾ. നൂറോളം പേർക്ക് പരുക്കുമേറ്റു.
രണ്ട് മാസം മുൻപുണ്ടായ അപകടമാണിത്. പുതുക്കുറിച്ചി സ്വദേശി വിക്ടർ ജോസഫാണ് മുതലപ്പൊഴിയിൽ മുങ്ങിത്താണത്. വിക്ടറിന് മുൻപ്, 38 പേരുടെ ജീവൻ ഇതേപോലെ ഈ പ്രദേശത്ത് പൊലിഞ്ഞിട്ടുണ്ട്. അതിന്റെ ഇരട്ടിയിലേറെ പേർ അപകടത്തിൽപെട്ട് ഗുരുതര പരുക്കുകളോടെ കഴിയുന്നു. ലക്ഷക്കണക്കിന് രൂപയുടെ ബോട്ടുകളും നശിച്ചു. അങ്ങിനെ ഒട്ടേറെ മൽസ്യത്തൊഴിലാളി കുടുംബങ്ങളുടെ കണ്ണീരിന്റെ കയ്പും കറയുമുണ്ട് മുതലപ്പൊഴിയുടെ ആഴങ്ങളിൽ.