വർക്കല നഗരസഭയില്‍ ഓണാഘോഷത്തിന്റെ പേരിൽ വ്യാജ രസീത് അടിച്ച് പണപ്പിരിവ് നടത്തിയതായി പരാതി. അഴിമതി ആരോപണവുമായി പ്രതിപക്ഷം സമരത്തിനൊരുങ്ങുന്നു. എന്നാൽ കൗൺസിൽ തീരുമാനപ്രകാരമാണ് പണപ്പിരിവെന്നും കൃത്യമായ കണക്കുണ്ടെന്നും ഭരണപക്ഷം അറിയിച്ചു.
ഓണാഘോഷം വർക്കല നഗരസഭ എന്ന പേരിൽ പ്രത്യേകിച്ച് സീലോ മറ്റ് രേഖകളോ ഒന്നുമില്ലാതെയാണ് രസീത്. വ്യാപാരികളിൽ നിന്നടക്കം മുപ്പത്തയ്യായിരത്തിലേറെ രൂപ പിരിച്ചു. ഇല്ലാത്ത ഓണാഘോഷത്തിന്റെ പേരിലുള്ള പണപ്പിരിവ് വ്യാജമെന്നാണ് പ്രതിപക്ഷമായ യു.ഡി.എഫിന്റെ ആരോപണം. ചെയർപേഴ്സണും വൈസ് ചെയർമാനും മറ്റ് ചിലരും ചേർന്ന് നടത്തിയ അഴിമതിയാണെന്നും ആക്ഷേപിക്കുന്നു.
സമരത്തിനിറങ്ങാനാണ് ബി.ജെ.പിയുടെയും തീരുമാനം. എന്നാൽ കൗൺസിൽയോഗം ചേർന്ന് ഓണാഘോഷകമ്മിറ്റി രീപീകരിച്ചിരുന്നെന്നും പലവിധ ആഘോഷങ്ങൾക്ക് പണം കണ്ടെത്താൻ ആ കമ്മിറ്റിയാണ് പണംപിരിച്ചതെന്നും ഭരണപക്ഷമായ എൽ.ഡി.എഫ് വിശദീകരിച്ചു. വരവ് ചെലവ് കണക്ക് കമ്മിറ്റിയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും ചെയർപേഴ്സൺ അറിയിച്ചു.