തലസ്ഥാനനഗരത്തിലെ തകർന്ന റോഡുകളുടെ ഉത്തരവാദിയാര് എന്ന കാര്യത്തിൽ പൊതുമരാമത്ത് വകുപ്പും തിരുവനന്തപുരം റോഡ് ഡവലപ്മെന്റ് കമ്പനിയുമായുള്ള തർക്കം മുറുകുന്നു. തെറ്റിദ്ധാരണ മൂലമാണ് മന്ത്രി ജി.സുധാകരൻ തന്നെ വിമർശിക്കുന്നതെന്ന് ടി.ആർ.ഡി.സി.എൽ ഡയറക്ടർ അനിൽകുമാർ പണ്ടാല പറഞ്ഞു. സർക്കാരിന്റെ സമ്മർദംമൂലം സ്വകാര്യ ടെലികോം കമ്പനിക്ക് റോഡ് വെട്ടിപ്പൊളിക്കാൻ അനുമതി നൽകേണ്ടി വന്നെന്നും അദ്ദേഹം ആരോപിച്ചു.
തലസ്ഥാനനഗരത്തിലെ 42 കിലോമീറ്റർ നീളംവരുന്ന റോഡുകളുടെ പരിപാലന ചുമതല തിരുവനന്തപുരം റോഡ് ഡവലപ്മെന്റ് കമ്പനിക്കാണ്. റോഡുകൾ തകർന്നിട്ടും കമ്പനി അറ്റകുറ്റപ്പണി നടത്തുന്നില്ലെന്നാണ് മന്ത്രി ജി.സുധാകരൻ വിമർശിച്ചത്. എന്നാൽ മന്ത്രി തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് ഡയറക്ടർ അനിൽകുമാർ പണ്ടാല.
ഈഞ്ചയ്ക്കൽ-അട്ടക്കുളങ്ങര റോഡാണ് മോശം സ്ഥിതിയിലുള്ളത്. വാട്ടർ അതോറിറ്റിയുടെ നിർബന്ധത്തിനുവഴങ്ങി സ്ഥാപിക്കേണ്ടി വന്ന മാൻഹോളുകളാണ് പ്രശ്നകാരണം. ഇവിടെ 2013-14ൽ റോഡ് പുനഃസ്ഥാപിച്ചയിനത്തിലുള്ള ഏഴുകോടിരൂപ ഇനിയും സർക്കാർ നൽകിയിട്ടില്ല.
സർക്കാരിന്റെ സമ്മർദംമൂലം സ്വകാര്യ ടെലികോം കമ്പനിക്ക് ഏഴുസെന്റീമീറ്റർ വീതിയിൽ റോഡ് കുഴിക്കാൻ അനുമതി നൽകേണ്ടി വന്നു. എന്നാൽ നിബന്ധനകൾ പാലിക്കാതെ സെക്രട്ടേറിയറ്റിന് മുന്നിൽ കമ്പനി റോഡ് വെട്ടിപ്പൊളിച്ചപ്പോൾ റോഡ് ഫണ്ട് ബോർഡിന് പരാതിനൽകിയിട്ടും ഫലമുണ്ടായില്ല. തന്നെ മാറ്റണമെന്ന് മാതൃകമ്പനിയോട് മന്ത്രി ജി.സുധാകരൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അനിൽകുമാർ പണ്ടാല ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്.