നാട്ടുകാരെ ഹൈടെന്‍ഷനിലാക്കി കെ.എസ്.ഇ.ബി ഹോട്ട് ലൈന്‍ വിങ്ങിന്‍റെ അറ്റകുറ്റപ്പണി. വൈദ്യുതി ബന്ധം വിച്ഛേദിക്കാതെയാണ് 220 കെവി വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണി ഹോട്ട് ലൈന്‍ വിങ് പൂര്‍ത്തിയാക്കിയത്. ശബരിഗിരി പവർ സ്റ്റേഷന്റെ കോട്ടയം പനച്ചിക്കാടുള്ള 185-ാം ടവറിലൂടെ കടന്നു പോകുന്ന ശബരിഗിരി - പള്ളം 220 കെവി ഹൈടെൻഷൻ ലൈനിലാണ് അറ്റകുറ്റപ്പണി നടത്തിയത്.
അതീവ അപകടകരമാണ് 220 കെവി വൈദ്യുതി ലൈനുകളില വൈദ്യുതി ബന്ധം വിച്ഛേദിക്കാതെയുള്ള അറ്റകുറ്റപ്പണി. ശ്രദ്ധ ഒന്നു പതറിയാൽ, കണ്ണൊന്നു തെറ്റിയാൽ ജീവിതം തന്നെ കരിഞ്ഞു പോകുമെന്ന് അറിയാമായിരുന്നിട്ടും അതീവ ശ്രദ്ധയോടെ തകരാർ പരിഹരിച്ച സംഘത്തിനു നാട്ടുകാരുടെ കയ്യടികളോടെയുള്ള അഭിനന്ദനം. വൈദ്യുതി ലൈനിനെ ടവറുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ ഡിസ്ക് ഇൻസുലേറ്ററിന്റെ തകരാറിനെ തുടർന്നാണ് കളമശേരിയിൽ നിന്നുള്ള സംഘം പനച്ചിക്കാട്ടെത്തിയത്. ജോലി ആരംഭിക്കുന്നതിനു മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. തുടർന്ന് ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള സജ്ജീകരണങ്ങൾ മൂഴിയാർ ലൈൻ മെയിന്റനൻസ് വിഭാഗത്തിന്റെ നേതൃത്വത്തിലും പൂർത്തിയാക്കി. ബ്രസീസിൽ നിന്ന് ഇറക്കുമതി ചെയ്ത, പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള ഉപകരണങ്ങളാണ് അറ്റകുറ്റപ്പണികൾക്കായി ഉപയോഗിച്ചത്.
നാലു മണിക്കൂറോളമെടുത്താണ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്. ലൈനുകളിൽ ഒരു തരത്തിലും സ്പർശിക്കാത്ത ഹോട്ട് സ്റ്റിക് ശൈലിയിലാണു ജോലികൾ നടത്തിയത്. ബെംഗളുരുവിലായിരുന്നു സംഘത്തിന്റെ പരിശീലനം. ലൈനുകൾ ഓഫ് ചെയ്യാതിരുന്നതിനാൽ കെഎസ്ഇബിക്ക് പ്രസരണ നഷ്ടമോ വൈദ്യുതി വിതരണത്തിൽ തടസമോ ഉണ്ടായില്ലെന്നുള്ളതാണു പ്രധാന ഗുണം.