ഏനാത്ത് പാലം തകര്‍ന്നതിനെ തുടര്‍ന്ന് സമാന്തര പാതയായി ഉപയോഗിച്ച താമരക്കുടി പട്ടാഴി മെതുകുമ്മേല്‍ റോഡ് തകർന്നു തരിപ്പണമായി. വലിയ വാഹനങ്ങൾ പോലും പോകുന്ന റോഡിൽ റോഡിന്റെ ദയനീയ സ്ഥിതിയെത്തുടർന്ന് അപകടങ്ങൾ പതിവായി.
മഴ ശക്തമായതോടെ പട്ടാഴി മെതുകുമ്മേൽ റോഡിലൂടെയുള്ള യാത്ര കൂടുതൽ ദുരിതപൂർണമായിരിക്കെയാണ്. റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞ് വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. കുഴികള്‍ രൂപംകൊണ്ട ഭാഗത്ത് അപകടം അറിയിക്കാന്‍ ചുവന്ന കൊടികള്‍ പ്രദേശവാസികള്‍ സ്ഥാപിച്ചു. പൈപ്പ് ലൈനുകളുടെ കുഴിയെടുപ്പും റോഡ് തകര്‍ച്ച വേഗത്തിലാക്കി.പല ഭാഗങ്ങളിലും പൈപ്പ് ഇട്ടശേഷം വേണ്ട രീതിയില്‍ കോണ്‍ക്രീറ്റോ ടാറിങ്ങോ നടത്തിയിട്ടില്ല. ഏറെ പാടുപെട്ടാണ് ഇതുവഴി യാത്രക്കാർ സഞ്ചരിക്കുന്നത്
ഏനാത്ത് പാലത്തിന്റെ നവീകരണസമയത്ത് എക്സ്പ്രസ് ബസ്സുകള്‍ ഉള്‍പ്പെടെ നിരവധി ദീര്‍ഘദൂരസര്‍വ്വീസുകളാണ് ഇതുവഴി കടന്ന് പോയത്..ചരക്ക് വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് ഇവിടെ പതിവായിരിക്കുകയാണ്. റവന്യൂ വകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും സംയുക്ത നേതൃത്വത്തില്‍ റോഡിന് വീതി കൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചിരുന്നു. എന്നാൽ തുടർനടപടികൾ ഒന്നുമായില്ല.എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം