നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് തമിഴ്നാട്ടിലെ പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് പുറപ്പെട്ട വിഗ്രഹഘോഷയാത്രയ്ക്ക് തിരുവനന്തപുരത്ത് ഭക്തിനിർഭര വരവേൽപ്. രണ്ടുദിവസം മുമ്പ് പുറപ്പെട്ട് ഘോഷയാത്രയെ കിളിപ്പാലത്ത് ആചാരപരമായി എതിരേറ്റു. നവരാത്രി മണ്ഡപത്തില്‍ സംഗീതസദസ് ഇന്ന് തുടങ്ങും.
തമിഴ്നാട്ടിലെ പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് പ്രയാണം തുടങ്ങിയ യാത്ര കുഴിത്തുറ മഹാദേവക്ഷേത്രത്തിലും നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലും തങ്ങിയ ശേഷമാണ് തിരുവനന്തപുരത്ത് എത്തിയത്. തേവാരക്കെട്ട് സരസ്വതി, ശുചീന്ദ്രം മുന്നൂറ്റിനങ്ക, കുമാരസ്വാമി, വെള്ളിക്കുതിര എന്നിവ എഴുന്നെള്ളിയെത്തിയതോടെ അനന്തപുരിയിലെ പൂജാആഘോഷങ്ങൾക്ക് തുടക്കമായി.
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്‍റെ കിഴക്കേനടയിലെ സരസ്വതീമണ്ഡപത്തിലാണ വാഗ്ദേവതയെ കുടിയിരുത്തുന്നത്. സുബ്രഹ്മണ്യസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ദേവീക്ഷേത്തിലും പ്രതിഷ്ഠിക്കുന്നതോടെ ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി പൂജയ്ക്ക് തുടക്കമാകും
നവരാത്രി മണ്ഡപത്തിലെ കീർത്തനാലാപനത്തിനും ഇന്ന് തുടക്കമാകും സ്വാതിതിരുനാള്‍ രചിച്ച നവരാത്രികൃതികളാണ് ഒരോദിവസവും മുഖ്യാലപത്തിന് തിരഞ്ഞെടുക്കുന്നത്. തലസ്ഥാനത്തെ വിവിധ ദേവീക്ഷേത്രങ്ങളിലും നവരാത്രി സംഗീതസദസുകളുടെ സന്ധ്യകളാണ് ഇനി.