തിരുവനന്തപുരം നഗരത്തിലെ സ്മാർട് സിറ്റി പദ്ധതി നടത്തിപ്പിനുള്ള ടെന്‍ഡര്‍ നടപടി ആരംഭിക്കുന്നു. മുഴുവൻ പദ്ധതികളുടെയും നടത്തിപ്പ് ഒറ്റ കൺസൽട്ടൻസിയെ ഏൽപ്പിക്കാനാണ് തീരുമാനം. പദ്ധതിയ്ക്കാവശ്യമായ ഉന്നതോദ്യോഗസ്ഥരെ ഉടൻ നിയമിക്കാനും തീരുമാനമായി.
തലസ്ഥാന നഗരത്തിലെ അടിസ്ഥാന സൗകര്യവികസന ഒരുക്കുന്നതിൽ നിർണായകമാകുന്ന സ്മാർട്സിറ്റി പദ്ധതി നടത്തിപ്പിലേക്കുള്ള ആദ്യ ചുവട് വയ്ക്കുകയാണ്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നഗരസഭയുടെയടക്കം വിവിധ ഉദ്യോഗസ്ഥരടങ്ങിയ സ്മാർട് സിറ്റി തിരുവനന്തപുരം എന്ന പ്രത്യേകോദേശ കമ്പനിയ്ക്കാണ് പദ്ധതി നടത്തിപ്പ്. ഇവരുടെ നിർദേശ പ്രകാരം മുഴുവൻ പദ്ധതികളും നടപ്പിലാക്കുന്നതിന് ഒരു സ്വകാര്യ കൺസൽട്ടൻസിയെ ചുമതലപ്പെടുത്തും. ആ കൺസൽട്ടൻസിയെ ക്ഷണിച്ചുകൊണ്ടുള്ള നടപടി നവംബർ 22 ഓടെ പൂർത്തിയാക്കാനാണ് തീരുമാനം.
സ്മാർട് സിറ്റി തിരുവനന്തപുരം എന്ന കമ്പനിയിലേക്ക് ജനറൽ മാനേജരും ചീഫ് ഫിനാൻസ് ഓഫീസറും അടക്കം വിവിധ ഉദ്യോഗസ്ഥരെ നിയമിക്കും. ഇവരെ തിരഞ്ഞെടുക്കാനുള്ള അധികാരം പ്രത്യേകോദേശ കമ്പനിയുടെ സി.ഇ.ഒയ്ക്ക് നൽകി. ഇത്തരത്തിൽ നവംബറോട് ആദ്യഘട്ട സാങ്കേതിക നടപടികൾ പൂർത്തിയാും.