കാൻസർ ചികിത്സക്കിടെ രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്.ഐ.വി ബാധിക്കാനിടയാക്കിയത് അത്യാധുനിക ചികിത്സാ സംവിധാനങ്ങളുടെ അഭാവമെന്ന് ആർ.സി.സിയുടെ അന്വേഷണ റിപ്പോർട്ട്. രക്തത്തിലെ എച്ച്.ഐ.വി ബാധ തുടക്കത്തിലെ തിരിച്ചറിയാനുള്ള പരിശോധനകൾ ആർ.സി.സിയിലില്ല. ചികിത്സാ പിഴവല്ല രോഗബാധക്ക് കാരണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഒമ്പത് വയസുള്ള പെൺകുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചതിൽ ആർ.സി.സിക്ക് വീഴ്ചയില്ലെന്നാണ് ആർ.സി.സി തന്നെ നടത്തിയ ആഭ്യന്തര അന്വേഷണത്തിലെ കണ്ടെത്തൽ. ചികിത്സയുടെ ഭാഗമായി കുട്ടിക്ക് 49 തവണ രക്തഘടകങ്ങൾ നൽകിയപ്പോളും സാധ്യമായ പരിശോധനകളെല്ലാം നടത്തിയിരുന്നുവെന്നും അതിൽ സാങ്കേതിക പിഴവുണ്ടായിട്ടില്ലെന്നും പറയുന്നു. എന്നാൽ ആർ.സി.സി പോലെ പ്രതിദിനം നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന സർക്കാർ സ്ഥാപനത്തിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഒരാളുടെ ശരീരത്തിൽ എച്ച്.ഐ.വി അണുബാധയുണ്ടായാൽ കുറഞ്ഞത് ഒരു മാസം കഴിഞ്ഞ് കണ്ടെത്താനുള്ള പരിശോധന സംവിധാനമേ ആർ.സി.സിയിലുള്ളു. അത്തരത്തിൽ ആർ.സി.സിയിലെ പരിശോധനയിൽ എച്ച്.ഐ.വി കണ്ടെത്താത്ത ആരുടെയെങ്കിലും രക്തമാവും കുട്ടിയെ രോഗിയാക്കതെന്നും റിപ്പോർട്ടിൽ പറയുന്നു. എച്ച്.ഐ.വി അണുബാധ തുടക്കത്തിൽ കണ്ടെത്താനുള്ള നൂതന രക്തപരിശോധന സംവിധാനം ഒരുക്കേണ്ടത് അത്യാവശ്യമാണെന്നും മെഡിക്കൽ ഓഫീസർ ഡോ.ബീലയുടെ റിപ്പോർട്ടിലുണ്ട്. എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ അന്വേഷണത്തിലും ആർ.സി.സിക്ക് വീഴ്ചയില്ലെന്നും എന്നാൽ നൂതന ചികിത്സസംവിധാനങ്ങളുടെ കുറവുണ്ടെന്നും കണ്ടെത്തിയിരുന്നു