തിരുവനന്തപുരത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായ വിഗ്രഹ ഘോഷയാത്ര തമിഴ്നാട്ടിലെ പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് പുറപ്പെട്ടു. ആചാരത്തിന്റെ ഭാഗമായ ഉടവാൾ ,, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും രാമചന്ദ്രൻ കടന്നപ്പള്ളിയും ചേർന്ന് കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മിഷണർ എം.അൻപുമണിയിൽ നിന്ന് ഏറ്റുവാങ്ങി.
പത്മനാഭപുരം കൊട്ടാരത്തിൽ ആചാരപരമായ ചടങ്ങുകൾക്ക് ശേഷമായിരുന്നു ഉടവാൾ കൈമാറ്റം. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ രാമചന്ദ്രൻ കടന്നപ്പള്ളി, കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ , സുരേഷ് ഗോപി എം.പി, തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തുടർന്ന് ഘോഷയാത്ര. കേരള തമിഴ് പൊലീസിന്റെ ബാൻഡുമേളം, മുത്തുക്കുട തുടങ്ങിയവ ഘോഷയാത്രക്ക് മിഴിവേകി. തേവാരക്കെട്ട് സരസ്വതിദേവിക്ക് അകമ്പടി സേവിക്കുന്ന ശുചീന്ദ്രം മുന്നൂറ്റിനങ്ക ഇന്നലെ പത്മനാഭപുരത്ത് എത്തിയിരുന്നു. മുന്നൂറ്റിനങ്ക , വേളിമല കുമാരസ്വാമി, സരസ്വതീദേവി എന്നീ വിഗ്രഹങ്ങളും വെള്ളിക്കുതിരയുമാണ് അനന്തപുരിയിലേയ്ക്ക് എഴുന്നെള്ളുന്നത്. ഇന്ന് കുഴിത്തുറ മഹാദേവ ക്ഷേത്രത്തിൽ തങ്ങുന്ന ഘോഷയാത്രക്ക് നാളെ സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ സ്വീകരണം നൽകും.