തോരാതെപെയ്യുന്ന മഴയിൽ പത്തനംതിട്ട ജില്ലയിൽ കനത്തനാശനഷ്ടം. കൃഷിനാശത്തിന് പുറമെ വീടുകൾ വെള്ളത്തിനടിയിലാവുകയും ഇടിയുകയും ചെയ്തു. ഡാമുകളിൽ ജലനിരപ്പുയർന്നതിനാൽ പമ്പാ, അച്ചന്‍കോവിൽ നദീതിരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാനിർദേശം നല്‍കി.
രണ്ടുദിവസമായി തോരാതെപെയ്യുന്ന മഴയിൽ ജില്ലയിൽ കനത്തനാശനഷ്ടമാണ് ഉണ്ടായത്. മലയോര മേഖലകളിൽ പലയിടത്തും വ്യാപകകൃഷിനാശമുണ്ടായി. വള്ളിക്കോട് പഞ്ചായത്തിൽ നെൽപ്പാടങ്ങൾ വെള്ളത്തിനടിയിലായി. മറ്റ് പഞ്ചായത്തുകളിലും സമാനസ്ഥിതി.
വീടുകൾപലതും വെള്ളത്തിനടിയിലാണ്. പത്തനംതിട്ട പൂവംപാറയിലൂൾപ്പെടെ പലയിടത്തും വീടുകൾ ഇടിഞ്ഞു. ഡാമുകളിൽ ജലനിരപ്പുയർന്നതിനാൽ പമ്പാ,അച്ഛൻകോവിൽ നദീതിരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാനിർദ്ദേശം കൊടുത്തിട്ടുണ്ട്. ഗവിയിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വനംവകുപ്പും നിർദ്ദേശിച്ചു.