തെക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു. നെയ്യാർ അണകെട്ടിന്റെ പരമാവധി സംഭരണശേഷി പിന്നിട്ടതോടെ ഷട്ടറുകൾ തുറന്നു. നെയ്യാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. പത്തനംതിട്ടയിലും വ്യാപക നാശനഷ്ടമുണ്ടായി.
ശമനമില്ലാതെ പെയ്ത മഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെയാണ് നെയ്യാർ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നത്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. പൊന്മുടി ഉൾപ്പടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. കനത്ത മഴയില്‍ പത്തനംതിട്ട ജില്ലയിലും വ്യാപക നാശനഷ്ടമുണ്ടായി. വള്ളിക്കോട് പഞ്ചായത്തില്‍ പച്ചക്കറി കൃഷിയും നെല്‍കൃഷിയും വന്‍തോതില്‍ വെള്ളം കയറി നശിച്ചു. വീടുകള്‍ വെള്ളത്തിനടിയിലായി.
ചിലയിടങ്ങളില്‍ വീടുകള്‍ ഇടിഞ്ഞു. പമ്പ, അച്ചന്‍കോവില്‍ ആറുകള്‍ കരകവിഞ്ഞു.കൊല്ലം ജില്ലയിൽ കനത്തമഴ തുടരുകയാണ്. തിരുമുല്ലാവാരത്ത് വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് യുവതിക്ക് നേരിയ പരിക്കേറ്റു. കാവനാട് മരങ്ങൾ കാറ്റത്ത് വൈദ്യുതി കമ്പിക്ക് മുകളിലേക്ക് വീണു. ഫയർഫോഴ്സെത്തി റോഡിലേക്ക് വീണ മരങ്ങൾ മുറിച്ചമാറ്റി നഗരത്തിലേ താഴ്ന്ന റോഡുകളെല്ലാം വെള്ളത്തിലായി. വൈകിട്ട് അരമണിക്കൂർ മഴ ശമിച്ചത് ഒഴിച്ചാൽ ഇന്നലെ രാത്രി മുതൽ പെയ്യുന്ന മഴക്ക് കാര്യമായ കുറവുണ്ടായിട്ടില്ല. ജില്ലയുടെ കിഴക്കൻമേഖലകളിലും മഴശക്തമാണ്.