നിക്ഷേപകരിൽ നിന്ന് കോടികൾ സ്വരൂപിച്ചശേഷം മുങ്ങിയ പാറശാല പടുകൽ നിർമ്മൽ കൃഷ്ണ ബാങ്ക് ഉടമയ്ക്കെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. പരാതിയുമായി പൊലീസിനെയും ഭരണ നേതൃത്വത്തെയും സമീപിച്ചിട്ടും നടപടി വൈകുന്നതായാണ് ആക്ഷേപം. ആക്ഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ഇന്ന് കാരക്കോണം - പാറശാല ദേശീയപാത ഉപരോധിക്കും.
ഗൾഫിലെ മണലാരണ്യത്തിൽ അത്യധ്വാനം ചെയ്ത് ഉണ്ടാക്കിയ നിക്ഷേപമെല്ലാം ഇരുട്ടിവെളുത്തപ്പോൾ നഷ്ടമായതിന്റെ ആഘാതത്തിൽ നിന്ന് ബെനസിയർ ഇപ്പോഴും മോചിതനായിട്ടില്ല. ഇൗ ദുരനുഭവം തന്നെയാണ് ദിവസങ്ങളായി നിർമ്മൽ കൃഷ്ണ ബാങ്കിന് മുന്നിൽ തടിച്ചുകൂടുന്ന ആയിരകണക്കിന് നിക്ഷേപകർക്ക് പങ്കുവയ്ക്കാനുള്ളത്.
സ്ഥാപന ഉടമയ്ക്കെതിരെ എഴുപത്തിയഞ്ച് പരാതികൾ രേഖാമൂലം ലഭിച്ച പശ്ചാത്തലത്തിൽ തമിഴ്നാട് ക്യൂബ്രാഞ്ച് അന്വേഷണം ശക്തമാക്കിയതായാണ് വിവരം. നിർമ്മൽ കൃഷ്ണ ബാങ്ക് പ്രവർത്തിക്കുന്നത് തമിഴ്നാട് അതിർത്തിയിലായതിനാൽ അന്വേഷണത്തിൽ ഇടപെടാനാവിലെന്ന നിലപാടിലാണ് പാറശാല പൊലീസ്. പതിമൂവായിരത്തിലേറെ ഇടപാടുകാരുടേതായി അഞ്ചൂറ് കോടിയിലധികം നിക്ഷേപമുള്ള സ്ഥാപനം രണ്ടാഴ്ചമുമ്പാണ് അടച്ചുപൂട്ടിയത്.