തിരിവനന്തപുരം ആർ.സി.സിയിൽ നിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്. ഐ.വി ബാധിച്ച കേസിൽ രക്തദാതാക്കളെ കണ്ടെത്താൻ ശ്രമം തുടങ്ങി. രക്തകൈമാറ്റത്തിനുപയോഗിച്ച സിറിഞ്ചടക്കം ശാസ്ത്രീയ പരിശോധനക്ക് അയക്കാനും തീരുമാനം. ജോയിന്റ് ഡി.എം.ഇയുടെ നേതൃത്വത്തിലെ സംഘം രക്തബാങ്കിലെത്തി രേഖകൾ പരിശോധിച്ചു.
രക്താർബുധത്തിന് ചികിത്സക്കെത്തിയ ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ ഒമ്പത് കാരിക്ക് എച്ച്.ഐ.വി ബാധിച്ച കേസിൽ ഇപ്പോൾ മൂന്ന് തലത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ആരോഗ്യവകുപ്പിന്റെ ഉന്നതസംഘവും പൊലീസും കൂടാതെ ആർ.സി.സിയുടെ ആഭ്യന്തര അന്വേഷണവും. രക്തം സ്വീകരിച്ചതിലൂടെയാണോ എച്ച്.ഐ.വി ബാധിച്ചത് എന്ന് സ്ഥിരീകരിക്കാനാണ് അന്വേഷണത്തിന്റെ ആദ്യശ്രമം. ആർ.സി.സിയിൽ നിന്ന് കുട്ടിക്ക് 49 തവണ രക്തം നൽകിയിരുന്നു. ഈ രക്തം നൽകിയതിന്റെ രേഖകളെല്ലാം ആരോഗ്യവകുപ്പ് സംഘവും പൊലീസും ശേഖരിച്ചു. രക്തദാതാക്കളെ കണ്ടെത്താനുള്ള കോഡ് അടക്കമുള്ള വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്.
രക്തദാതാക്കളെ കണ്ടെത്തി അവരിലാർക്കെങ്കിലും എച്ച്.ഐ.വിയുണ്ടോയെന്ന് ഉറപ്പിക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. കൂടാതെ കുത്തിവയ്പ്പിലൂടെ പോലും എച്ച്.ഐ.വി പകരാമെന്നിരിക്കെ കുട്ടിക്ക് ഉപയോഗിച്ച സിറിഞ്ചും സൂചിയും ലഭ്യമാണെങ്കിൽ അവയും ശാസ്ത്രീയ പരിശോധനക്ക് അയക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. അതേസമയം രക്തബാങ്കിലെത്തി പരിശോധിച്ച ജോയിന്റ് ഡി.എം.ഇ ഡോ. ശ്രീകുമാരിയുടെ നേതൃത്വത്തിലെ കുട്ടിയെ ചികിത്സിച്ച ഡോക്ടർമാരോട് കാര്യങ്ങൾ തിരക്കി. ര്കതം കൈമാറുമ്പോൾ പുലർത്തുന്ന മാനദണ്ഡങ്ങളും സുരക്ഷാ മുൻകരുതലുകളുമാണ് പരിശോധിച്ചത്. അതേസമയം ആർ.സി.സി മെഡിക്കൽ ഓഫീസർ ഡോ. ബീലയുടെ നേതൃത്വത്തിലെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ചയോടെ ആരോഗ്യമന്ത്രിക്ക് സമർപ്പിച്ചേക്കും. രക്താർബുദത്തിനൊപ്പം എച്ച്.ഐ.വിയും ബാധിച്ച കുട്ടി ആറ് മാസത്തിലേറെയായി ആർ.സി.സിയിൽ ചികിത്സ തുടരുകയാണ്.