കോടികളുടെ നിക്ഷേപവുമായി മുങ്ങിയ തിരുവനന്തപുരം പാറശാല നിർമ്മൽ കൃഷ്്ണ ബാങ്ക് ഉടമയ്ക്കെതിരെ നടപടി വൈകുന്നെന്നു ആക്ഷേപം. ബാങ്കുടമയെ പൊലീസ് സംരക്ഷിക്കുന്നെന്നാരോപിച്ച് നാട്ടുകാർ പാറശാല - വെള്ളറട റോഡ് ഉപരോധിച്ചു. ബാങ്കുടമയെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നെന്നും നാട്ടുകാര്‍ ആരോപിച്ചു.
പാറശാല പളുകൽ നിർമ്മൽ കൃഷ്്ണ ബാങ്ക് ഉടമ നിർമ്മലനാണ് കോടികളുടെ നിക്ഷേപ തുകയുമായി നാടുവിട്ടത്. പതിമൂവായിരം ഇടപാടുകാരുടേതായി അറുനൂറ് കോടി രൂപ ഇവിടെ നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ നവംബറിലെ നോട്ട് നിരോധനത്തിന് ശേഷം പണം പിൻവലിക്കാൻ എത്തിയിരുന്ന നിക്ഷേപകരെ പലതവണ അവധി പറഞ്ഞ് ബാങ്ക് ഉടമ മടക്കി അയച്ചിരുന്നു. കഴിഞ്ഞദിവസം രാവിലെ പണം പിൻവലിക്കാനെത്തിയ നിക്ഷേപകർ കണ്ടത് പൂട്ടിയിട്ട സ്ഥാപനമായിരുന്നു. പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്ന പരാതിയാണ് നാട്ടുകാർക്ക്.
ഇടപാടുകാർ റോഡ് ഉപരോധിച്ചതോടെ പൊലീസ് ഇടപെട്ടു. റിയൽ എസ്റ്റേറ്റ് രംഗത്തടക്കം നിർമ്മലൻ വൻതുക നിക്ഷേപിച്ചിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചുട്ടുണ്ടെങ്കിലും പിടിച്ചെടുക്കാൻ പൊലീസ് നടപടിയെടുക്കുന്നില്ല. സ്ഥാപനം പ്രവർത്തിച്ചിരുന്നത് തമിഴ്നാട് അതിർത്തിയിലായിരുന്നതിനാൽ ഇരുസംസ്ഥാനങ്ങളിലെയും പൊലീസ് സംയുക്തമായാണ് ബാങ്ക് ഉടമയ്ക്ക് വേണ്ടി തിരച്ചിൽ നടത്തുന്നത്.