കനത്ത മഴയിൽ തിരുവനന്തപുരം നഗരത്തിലെ പ്രധാന റോഡുകളടക്കം വെള്ളത്തിൽ മുങ്ങി. വെള്ളക്കെട്ടിൽ പെട്ട് ഒട്ടേറെ വാഹനങ്ങൾ തകരാറിലായപ്പോൾ നഗരം ഗതാഗതകുരുക്കിലും വലഞ്ഞു. പലയിടങ്ങളിലും വീടുകളിലും വെള്ളം കയറി. ഓടകൾ അടഞ്ഞതാണ് നഗരത്തെ വെള്ളത്തിലാക്കിയത്.
ഈ വർഷത്തെ ഏറ്റവും ശക്തമായ ആദ്യ മഴ തന്നെ തിരുവനന്തപുരത്തെ വഴികളെ തോടാക്കി മാറ്റി. ഇടവഴിയെന്നോ പ്രധാന വഴിയെന്നോ വ്യത്യാസമില്ലാതെ എല്ലായിടവും വെള്ളക്കെട്ടിൽ മുങ്ങിയതോടെ വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും അക്ഷരാർത്ഥത്തിൽ നീന്തേണ്ടി വന്നു. റോഡിലെ വെള്ളം ഒഴുകി വീടുകളിലേക്കെത്തി. മാലിന്യവെള്ളത്തിനൊപ്പം ഇഴജന്തുക്കളുമെത്തിയത് നാട്ടുകാർക്ക് തലവേദനയായി. മഴ കുറഞ്ഞിട്ടും വെള്ളക്കെട്ട് കുറയാതിരുന്നതോടെ പലയിടത്തും വാഹനഗതാഗതം തടസപ്പെട്ടു. ഉച്ചയോടെ മഴയും വെള്ളക്കെട്ടും ശമിച്ചെങ്കിലും വരും മണിക്കൂറുകളിലും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.