തിരുവനന്തപുരം വെള്ളായണി കായലിനെ തണ്ണീർത്തട സംരക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതോടെ കായൽ സംരക്ഷണത്തിനുള്ള കോടികളുടെ ഫണ്ട് നഷ്ടമാകും. കായലിന് ഒഴിവാക്കിയതിന് പിന്നിൽ കയ്യേറ്റ മാഫിയയെന്ന ആരോപണം ശക്തമാവുന്നു.
സംസ്ഥാനത്തെ പ്രധാനപ്പെട്ട ശുദ്ധജല തടാകങ്ങളിലൊന്നാണ് തിരുവനന്തപുരത്തെ വെള്ളായണി കായൽ. എന്നാൽ കായലുകളുടെ സംരക്ഷണത്തിനുള്ള പട്ടിക സംസ്ഥാന തണ്ണീർത്തട അതോറിറ്റി തയാറാക്കിയപ്പോൾ വെള്ളായണിയെ ഒഴിവാക്കി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന സമിതി വേമ്പനാട്. അഷ്ടമുടി, ശാസ്താംകോട്ട, കണ്ണൂരിലെ കാട്ടാമ്പള്ളി എന്നിവയെ മാത്രമാണ് ഉൾപ്പെടുത്തിയത്. പട്ടികയിൽ നിന്ന് ഒഴിവായതോടെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ലഭിക്കേണ്ട കോടികളുടെ ഫണ്ടാണ് തിരുവനന്തപുരത്തിന് നഷ്ടമാകുന്നത്.
കായലിന്റെ തീരങ്ങൾ കയ്യേറി റിസോർട്ട് നിർമിക്കാനുള്ള ശ്രമങ്ങൾ ശക്തമായി നടക്കുന്നുണ്ട്. സംരക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയാൽ ഇത്തരം പ്രവർത്തനങ്ങൾക്ക് പിടിവീഴും. ഇതൊഴിവാക്കാനായി ഉദ്യോഗസ്ഥരും കയ്യേറ്റമാഫിയയും ഒത്തുകളിച്ചാണ് വെള്ളായണിക്കായലിനെ ഒഴിവാക്കിയതെന്നാണ് ആരോപണം. ഇതിനെതിരെ സമരം തുടങ്ങാനാണ് കായൽ സംരക്ഷണ സംഘടനകളുടെ തീരുമാനം.