തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലൈസൻസില്ലാത്തതിനാൽ നാല് എക്സ്റേ-സ്കാൻ ഉപകരണങ്ങളുടെ പ്രവർത്തനം ആറ്റമിക് എനർജി റെഗുലേറ്ററി ബോർഡ് നിരോധിച്ചു. ഒരു മാസത്തിനുള്ളിൽ ലൈസൻസ് നേടിയില്ലെങ്കിൽ 17 ഉപകരണങ്ങളുടെ പ്രവർത്തനം കൂടി നിലയ്ക്കും. ഗുണനിലവാര പരിശോധനാ വിവരങ്ങൾ ഹാജരാക്കാൻ മെഡിക്കൽ കോളേജ് അധികൃതർക്കു കഴിഞ്ഞിട്ടില്ലെന്ന് ആറ്റമിക് എനർജി റെഗുലേറ്ററി ബോർഡ് സയന്റിഫിക് ഒാഫീസർ എം മഹേഷ് മനോരമ ന്യൂസിനോടു പറഞ്ഞു.
ആകെയുള്ള മൂന്ന് സി ടി സ്കാൻ മെഷീനുകളിൽ ഒന്നും 3 പോർട്ടബിൾ എക്സ്റേ മെഷീനുകളുമാണ് ആറ്റമിക് എനർജി റെഗുലേറ്ററി ബോർഡ് പരിശോധനാസംഘം മുദ്രവച്ചത്. റേഡിയേഷന്റെ അളവ് വളരെ കൂടുതലുള്ള ഇരുപത്തിയൊന്ന് ഉപകരണങ്ങൾക്കാണ് പ്രവർത്തന ലൈസൻസില്ലാത്തത്. മൂന്ന് സി ടി സ്കാൻ മെഷീനുകൾ, ഒരു മാമോഗ്രഫി മെഷീൻ, ഏഴ് റേഡിയോഗ്രഫി എക്സ് റേ മെഷീനുകൾ, രണ്ട് കാത്ത് ലാബ് മെഷീനുകൾ ഉൾപ്പെടെയാണിത്. ഗുണമേമ്മ പരിശോധനാ വിവരങ്ങൾ ഹാജരാക്കാൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല.
മുപ്പതു ദിവസത്തിനുള്ളിൽ വിവരങ്ങൾ സമർപ്പിക്കാമെന്ന് സൂപ്രണ്ട് രേഖാമൂലം നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മുഴുവൻ ഉപകരണങ്ങളും സീൽ ചെയ്യുന്നത് ഒഴിവാക്കിയത്.
സംസ്ഥാനത്തെ ഏറ്റവും ഉന്നത ചികിൽസാ കേന്ദ്രമായാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് കണക്കാക്കപ്പെടുന്നത്. പേര് കൊണ്ട് മാത്രമായില്ല, ഇവിടെയെത്തുന്ന ആയിരക്കണക്കിന് രോഗികൾക്ക് ഗുണനിലവാരമുള്ള ചികിൽസ ഉറപ്പാക്കാനും കൂടി ബാധ്യതയുണ്ട് അധികൃതർക്ക്.