ഓണവിപണിയിൽ പ്രതീക്ഷയോടെ ബാലരാമപുരം കൈത്തറി. നെയ്ത്തുഗ്രാമങ്ങളിലെല്ലാം ഓണവിപണിയിലേക്ക് വസ്ത്രങ്ങൾ എത്തിക്കുന്നതിനുള്ള തിരക്കിലാണ്. എന്നാൽ ജി.എസ്.ടി മൂലമുണ്ടായ വിലവർധന ഇത്തവണ തിരിച്ചടിയാകുമോ എന്ന ആശങ്കയും കൈത്തറിമേഖലയ്ക്കുണ്ട്. ഇത് ബാലരാമപുരത്തിന്റെ പ്രത്യേകതയായ കുഴിത്തറികളാണ്.
വീടുകളുടെ പിന്നിലുള്ള ചെറിയ നെയ്ത്തുശാലകളിൽ പ്രതീക്ഷകളുടെ ഊടും പാവും നെയ്യുന്നു. ഓണക്കാല വിപണിയിലേക്കുള്ള മഞ്ഞക്കോടി നെയ്ത്തും തകൃതി.
ദിവസം മുഴുവൻ അധ്വാനിച്ചാൽ ഒരുമുണ്ട് നെയ്യാം, ഏറിയാൽ രണ്ട്. കിട്ടുന്ന കൂലി ഒരു മുണ്ടിന് 200 രൂപ. നെയ്ത്തുശാലകളിൽ നെയ്യാനാളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന തറികളുടെ എണ്ണം നാൾക്കുനാൾ കൂടുകയാണ്. ഇക്കുറി ജി.എസ്.ടിയുടെ പേരിൽ അസംസ്കൃതവസ്തുക്കളുടെ വിലവർധനമൂലം കൈത്തറിവസ്ത്രങ്ങളുടെ വിലകൂടി. ഇത് വിൽപനയെ ബാധിക്കുമോയെന്നാണ് ആശങ്ക.