ആറൻമുളയിലേയ്ക്ക് ഒരുപുത്തൻ പള്ളിയോടം കൂടി. കോഴഞ്ചേരി ഹൈന്ദവ സേവാസമിതി പണിതീർത്ത പള്ളിയോടം പമ്പയിൽ നീരണിഞ്ഞു. 1986ൽ കോഴിമുക്ക് നാരായണനാചാരി നിർമിച്ച പള്ളിയോടം മൂന്നുപതിറ്റാണ്ട് പഴക്കമായതോടെയാണ് പുതിയ പള്ളിയോടം നിർമിക്കാൻ കരക്കാർ തീരുമാനിച്ചത്. കഴിഞ്ഞ നവംബറിൽ നിർമാണം ആരംഭിച്ച പള്ളിയോടമാണ് നീറ്റിലിറക്കിയത്.
തിരുവിതാംകൂർ രാജകുടുംബാംഗംആദിത്യവർമ നീരണിയൽകർമം നിർവഹിച്ചു. നാൽപ്പത്തിയാറേകാൽ കോൽ നീളവും 66 അംഗുലം ഉടമയും 18 അടി അമരപ്പൊക്കവും ഉള്ള പള്ളിടയോടത്തിന്റെ കൂമ്പുയരം അഞ്ചരയടിയാണ്. ചങ്ങംകരി വേണു ആചാരിയുടേയും മകൻ വിഷ്ണുവിന്റേയും നേതൃത്വത്തിലായിരുന്നു നിർമാണം. 45 ലക്ഷം രൂപയാണ് പള്ളിയോടത്തിന് ചെലവായത്.