തിരുവനന്തപുരം ആറ്റിങ്ങലിൽ വ്യാപാരിയെ എസ്.ഐയുടെ നേതൃത്വത്തിൽ മർദിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. എസ്.ഐക്കെതിരെ നടപടിയാവശ്യപ്പെട്ട് ആറ്റിങ്ങൽ എം.എൽ.എ ബി. സത്യൻ ഡി.ജി.പിക്ക് പരാതി നൽകി. വ്യാപാരികൾ പ്രതിഷേധ മാർച്ചും നടത്തി. കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ് വ്യാപാരിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
ആറ്റിങ്ങൽ മുൻസിപ്പൽ ബസ് സ്റ്റാന്റിന് സമീപം മൊബൈൽ കട നടത്തുന്ന ഷെഫീറിനെയാണ് ആറ്റിങ്ങിൽ എസ്.ഐയുടെ നേതൃത്വത്തിൽ മർദിച്ചത്. സ്ത്രീകൾ മാത്രമെത്തിയ കാർ ഷെഫീറിന്റെ കടയ്ക്ക് മുന്നിൽ നിർത്തിയപ്പോൾ നോ പാർക്കിങ് ഏരിയായണെന്ന് പറഞ്ഞ് പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. എന്നാൽ പാർക്കിങ് നിരോധനത്തിന്റെ കാര്യം സ്ത്രീകൾക്ക് അറിയില്ലെന്ന് പറഞ്ഞ് ഷഫീർ വിഷയത്തിൽ ഇടപെട്ടു. ഇതിനെ തുടർന്ന് എസ്.ഐയുടെ നേതൃത്വത്തിൽ വഴിയിലിട്ട് മർദിക്കുകയും വലിച്ചിഴച്ച് പൊലീസ് വാഹനത്തിൽ കയറ്റുകയും ചെയ്തു. അകാരണമായി മർദിച്ച എസ്.ഐയ് സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ആറ്റിങ്ങൽ എം.എൽ.എ ബി.സത്യൻ ഡി.ജി.പിക്ക് പരാതി നൽകിയത്. പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ വ്യാപാരികളും പരാതി നൽകി.
ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കുറ്റം ചുമത്തി ഷഫീറിനെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഈ കേസ് പിൻവലിക്കണമെന്നും വ്യാപാരികളുടെ ആവശ്യമാണ്. എന്നാൽ അനധികൃത പാർക്കിങ്ങിനെതിരെ നടപടിയെടുത്ത പൊലീസുകാരെ ഷഫീർ മർദിക്കാൻ ശ്രമിക്കുകയായിരുന്നൂവെന്നാണ് പൊലീസിന്റെ വിശദീകരണം.