വാഹനാപകടത്തിൽപെടുന്നവരെ രക്ഷപെടുത്താൻ അപര്യാപ്തമാണ് കൊല്ലം ജില്ലാ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ. ട്രോമ കെയർ കെട്ടിടം നിർമിച്ച് ബോർഡ് സ്ഥാപിച്ചതല്ലാതെ ഒരു നിയമനംപോലും നടന്നിട്ടില്ല. ഗുരുതരമായി പരുക്കേറ്റാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കോ സ്വകാര്യ മെഡിക്കൽ കോളജിലേക്കോ റഫർ ചെയ്യുകയാണ് പതിവ്.
തമിഴ്നാട്ടുകാരൻ മുരുകന്റെ മരണത്തോടെ സംസ്ഥാനത്ത് റോഡരികിലുള്ള സർക്കാർ ആശുപത്രികളിൽ അപകടത്തിൽപെടുന്നവരെ രക്ഷപെടുത്താനുള്ള അത്യാഹിത വിഭാഗങ്ങളു അപകടനിലയിലാണെന്ന് സത്യം പുറത്ത് വരികയാണ്. ഇന്നല്ലെങ്കിൽ നാളെ ജനറൽ ആശുപത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കൊല്ലം ജില്ലാ ആശുപത്രിയാണ് ഈ ജില്ലയിൽ അസൗകര്യങ്ങളിൽ ഒന്നാം സ്ഥാനത്ത്. ട്രോമകെയർ എന്ന വലിയ ബോർഡ് അത്യാഹിത വിഭാഗത്തിന്റെ മുകളിലായി കാണാം. എന്നാൽ ഗുരുതരമായി പരിക്ക് പറ്റുന്നവരേ ഇവിടേക്ക് കൊണ്ടുവന്നാൽ ജീവൻ രക്ഷിക്കാമെന്ന് ഒരുറപ്പുമില്ല. അത്യാഹിത വിഭാഗത്തിൽ ഒരു വെൻിലേറ്റർ മാത്രമാണുള്ളത്. ന്യൂറോ സർജന്റെ സേവനം ഇന്നവേരെ ആശുപത്രിയിൽ ലഭ്യമല്ല.
അപകടം വലുതായാലും ചെറുതായാലും കൊല്ലം ജില്ലാ ആശുപത്രിയിലെത്തിയാൽ റഫർ ചെയ്യുകയാണ് പതിവ്. അത്യാഹിത വിഭാഗത്തോട് ചേർന്ന് എക്റേ യൂണിറ്റിന് മുറി നിർമിച്ചെങ്കിലും അതു പോലും ഇന്നേ വരെ ഉപയോഗത്തിനായി തുറന്നിട്ടില്ല. ആശുപത്രിയുടെ നിയന്ത്രണമുള്ള ജില്ലാ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും താല്പര്യക്കുറവാണ് മികച്ച നിലപാരത്തിലേക്ക് ഉയരാൻ സാധ്യതയുള്ള ആശുപത്രിയെ പിന്നോട്ടടിക്കുന്നത്.ഇവിടേ ട്രോമ കെയർ യാഥാർഥ്യമാക്കാൻ അഞ്ചുവർഷം മുൻപ് തീരുമാനിച്ചെങ്കിലും പിന്നീട് ആരും അതേപ്പറ്റി മിണ്ടിയിട്ടില്ല.