തിരുവല്ല-ചങ്ങനാശേരി റയിൽവേ ഇരട്ടപ്പാത കേന്ദ്ര റയിൽ മന്ത്രി സുരേഷ്പ്രഭു ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം, ചെങ്ങന്നൂർ, എറണാകുളം റയിൽവേ സ്റ്റേഷനുകളിലെ പുതിയ സേവനങ്ങള്‍ക്കും തുടക്കമായി.
തിരുവല്ല മുതൽ ചങ്ങനാശേരി വരെ 7.94 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ടപ്പാതയാണ് കേന്ദ്ര റയിൽ മന്ത്രി സുരേഷ് പ്രഭു ഇന്ന് വീഡിയോ കോൺഫറൻസിങ് വഴി ഉദ്ഘാടനം ചെയ്തത്. 26 കോച്ചുകൾ നിർത്താൻ ശേഷിയുള്ള പ്ലാറ്റ്ഫോമും ഈ പദ്ധതിയുടെ ഭാഗമാണ്. തിരുവനന്തപുരം റയിൽവേ സ്റ്റേഷനിലെ നവീകരിച്ച എ.സി വിശ്രമമുറിയും മന്ത്രി ഉദ്ഘാടനം ചെയ്തു. 48 യാത്രക്കാർക്ക് വിശ്രമിക്കാവുന്ന ഈ മുറിയിൽ മിനി ലൈബ്രറി അടക്കമുള്ള സൗകര്യങ്ങളുണ്ട്. കൊച്ചുവേളി റയിൽവേ സ്റ്റേഷനിലെ കാൽനടപ്പാലം, ചെങ്ങന്നൂർ, എറണാകുളം റയിൽവേ സ്റ്റേഷനുകളിലെ ലിഫ്റ്റുകൾ, ആലുവ, എറണാകുളം നോർത്ത്,സൗത്ത് സ്റ്റേഷനുകളിലെ കുടിവെള്ളപദ്ധതികൾ എന്നിവയ്ക്കും തുടക്കമായി. ഇക്കൊല്ലം കേരളത്തിന് 1206 കോടിരൂപ നീക്കിവച്ചിട്ടുണ്ടെന്ന് സുരേഷ് പ്രഭു പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി.എസ്.ശിവകുമാർ എം.എൽ.എ, തിരുവനന്തപുരം ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.