പത്തനംതിട്ട കോന്നിയിലെ വകയാറിൽ ഓണവിപണി സജീവമായി. ജില്ലയിൽ ഓണത്തിനുള്ള കാർഷികവിഭവങ്ങളിൽ ഏറിയപങ്കും എത്തുന്നത് ഇവിടെനിന്നാണ്. തദ്ദേശീയമായി വിളയിച്ചെടുത്ത വിഭവങ്ങൾ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിലിന്റെ മേൽനോട്ടത്തിൽ സ്വന്തം ചന്തയിൽ തന്നെയാണ് കർഷകർ വിൽക്കുന്നത്.
ഓണത്തിന് രണ്ടാഴ്ചകൂടി അവശേഷിക്കുന്നുണ്ടെങ്കിലും വകയാറിൽ വിപണി സജീവമാണ്. തദ്ദേശീയരായ കൃഷിക്കാർ വിളയിച്ച വിഭവങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. ചേനയും കാച്ചിലും, എന്തിന് ചെറുനാരങ്ങവരെ പ്രദേശവാസികൾ കൃഷിചെയ്ത് വകയാർ ചന്തയിൽ എത്തിക്കുന്നു. വിവിധയിനം വാഴക്കുലകളും കുറഞ്ഞവിലയിൽ ലഭ്യമാണ്. ഓണം അടുക്കുന്നതോടെ വില അൽപം ഉയരും. ഇടനിലക്കാരുടെ ചൂഷണമില്ലാത്തതിനാൽ കർഷകർ സംതൃപ്തരാണ്.
എത്തിയവിഭവങ്ങൾ തിട്ടപ്പെടുത്തിയശേഷം ലേലത്തിലൂടെയാണ് വിൽപന. മൊത്തക്കച്ചവടക്കാരും ചില്ലറ ആവശ്യക്കാരും ലേലത്തിൽ പങ്കെടുക്കാനെത്തുന്നു. ചില്ലറവിൽപ്പനശാലയിലുള്ളതിനേക്കൾ വിലകുറച്ചും ഗുണവമുള്ള വിഭവങ്ങളായതിനാൽ ഉപഭോക്താക്കൾക്കും സംതൃപ്തി.