വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് സമീപം ശക്തമായ തിരയടിയിൽ പത്ത് വള്ളങ്ങൾ തകർന്നു. വള്ളങ്ങൾക്കിടയിൽപ്പെട്ട് ഒരു മൽസ്യത്തൊഴിലാളിക്ക് പരുക്കേറ്റു. തുറമുഖത്തിന്റെ ഭാഗമായുള്ള പുലിമുട്ട് നിർമാണത്തിലെ അപാകതയാണ് തിരകളുടെ ശക്തികൂടാൻ കാരണമെന്ന് മൽസ്യത്തൊഴിലാളികൾ ആരോപിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി വിഴിഞ്ഞം മൽസ്യബന്ധന തുറമുഖത്തെ ഫിഷ് ലാന്റിങ് സെന്ററിൽ ശക്തമായ തിരയടിയാണ് അനുഭവപ്പെടുന്നത്. ആറുപതിറ്റാണ്ടിനിടയ്ക്ക് ഇങ്ങനെ ശക്തമായ തിരയടിക്കുന്നത് ആദ്യമാണെന്നാണ് വിഴിഞ്ഞത്തെ മൽസ്യത്തൊഴിലാളികൾ പറയുന്നത്. വ്യാഴാഴ്്ച രാത്രി മുതൽ തിരയടി കൂടുതൽ ശക്തമായി. തിരയിൽ പെട്ട് പത്ത് വള്ളങ്ങളും വലകളും തകർന്നു. ഇന്നലെ ഉച്ചയോടെയാണ് കടൽ അൽപം ശാന്തമായത്. പുലിമുട്ട് നിർമാണത്തിലെ അശാസ്ത്രീയതയാണ് വൻതിരകൾക്ക് കാരണമെന്ന് മൽസ്യത്തൊഴിലാളികൾ ആരോപിക്കുന്നു.
സാധാരണ രണ്ട് വാർഫുകൾക്ക് ഇടയിലുള്ള മേഖലയിൽ ഇത്തരത്തിൽ ശക്തമായ തിര അടിക്കാറില്ല. എന്നാൽ തിരയടിക്ക് കാരണം പുലിമുട്ട് നിർമാണമാണെന്ന ആരോപണം വിഴിഞ്ഞം തുറമുഖ അധികൃതർ നിഷേധിച്ചു.