കാട്ടാക്കട∙ റേഷൻ കാർഡ് വാങ്ങാനെത്തിയ അമ്മയും മകനും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ സപ്ലൈ ഓഫിസ് ജീവനക്കാരിക്കു മർദനമേറ്റു. കാട്ടാക്കട താലൂക്ക് സപ്ലൈ ഓഫിസിലെ ക്ലാർക്ക് ശോഭ കാട്ടാക്കട സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിൽസയിലാണ്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണു സംഭവം.
പൂവച്ചൽ സ്വദേശിയായ മാതാവും മകനും ഓഫിസിൽ റേഷൻ കാർഡ് വാങ്ങാനെത്തി. കാർഡ് തനിക്കു വേണമെന്ന ആവശ്യത്തിൽ വാക്കേറ്റമുണ്ടായി. പിടിവലിക്കിടെയാണു ശോഭയ്ക്കു മർദനമേറ്റതെന്നു സപ്ലൈ ഓഫിസ് ജീവനക്കാർ പറഞ്ഞു. മകൻ ജീവനക്കാരിയെ തള്ളി താഴെയിടുകയായിരുന്നു.
സംഭവത്തിൽ പൂവച്ചൽ സ്വദേശി ഹുസൈനെ കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. ജീവനക്കാരിയുടെ മൊഴി ലഭിച്ചാൽ കേസെടുക്കുമെന്നു കാട്ടാക്കട പൊലീസ് അറിയിച്ചു.