തിരുവനന്തപുരം കോർപ്പറേഷനിൽ മാലിന്യശേഖരണത്തിന് യൂസർ ഫീ ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിച്ചു. കിച്ചൻ ബിന്നുകളുടെ പ്രതിമാസ വാടകയും കുറച്ചു. സി.പി.എം ഭരണസമിതിയുടെ തീരുമാനത്തിനെതിരെ ഇടത് മുന്നണിയിൽ തന്നെ പ്രതിഷേധം ഉയർന്നതോടെയാണ് നടപടി.
വീടുകളിലെയും ഫ്ളാറ്റുകളിലെയും മാലിന്യം അവിടെത്തന്നെ സംസ്കരിക്കുന്ന രീതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു കോർപ്പറേഷൻ യൂസർ ഫീ ഏർപ്പെടുത്തിയത്. സ്വയം സംസ്കരിക്കാൻ തയാറാകാത്ത വീടുകളിൽ നിന്ന് മാലിന്യം നഗരസഭ ശേഖരിക്കണമെങ്കിൽ എണ്ണൂറ് രൂപ പിഴ അടക്കണമെന്നതായിരുന്നു പ്രധാന തീരുമാനം. ഉയർന്ന ഫീസിനെതിരെ പ്രതിപക്ഷത്തിനൊപ്പം ഭരണമുന്നണിയിലെ സി.പി.ഐ ഒന്നടങ്കവും പ്രമുഖ സി.പി.എം നേതാക്കളും വിമർശനം ഉന്നയിച്ചു. ആദ്യം തീരുമാനത്തിൽ ഉറച്ച് നിന്നെങ്കിലും ഒടുവിൽ നഗരസഭ പിൻവലിച്ചു.
മാലിന്യസംസ്കരണത്തിനായി നഗരസഭ നൽകുന്ന കിച്ചൻ ബിന്നുകൾക്ക് പ്രതിമാസം 250 രൂപ വാടക ഏർപ്പെടുത്തിയിരുന്നു. അത് 200 രൂപയായി കുറച്ചിട്ടുമുണ്ട്. എണ്ണൂറ് രൂപയെന്ന പിഴ പിൻവലിച്ചതോടെ മാലിന്യം വീടുകളിൽ നിന്ന് ശേഖരിക്കെണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. പകരം എല്ലാ വീടുകളിലും കിച്ചൻ ബിന്നുകളെത്തിക്കുകയാണ് ലക്ഷ്യം. പദ്ധതി നടപ്പാക്കാനുള്ള സർവേ പുരോഗമിക്കുകയാണ്.