തിരുവനന്തപുരം നഗരത്തിലെ സ്മാർട് സിറ്റി പദ്ധതിയുടെ നടത്തിപ്പിനുള്ള പ്രത്യേക കമ്പനി രൂപീകരണം പ്രതിസന്ധിയിൽ. നിയമതടസങ്ങൾ ചൂണ്ടിക്കാട്ടി നിയമവകുപ്പ് ഫയൽ മടക്കി. ഇതോടെ കമ്പനിയുടെ ആദ്യ ഡയറക്ടർ ബോർഡ് യോഗം വീണ്ടും മുടങ്ങി.
തലസ്ഥാന നഗരത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് പ്രതീക്ഷിക്കുന്ന സ്വപ്ന പദ്ധതിയിൽ തുടക്കത്തിലെ കല്ലുകടിയാണ്. സ്മാർട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് എന്ന പേരിലുള്ള പ്രത്യേകോദേശ കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ കമ്പനിയുടെ റജിസ്ട്രേഷനായി നഗരസഭ നൽകിയ ഫയൽ നിയമവകുപ്പ് തിരിച്ചയച്ചിരിക്കുകയാണ്. കമ്പനിയുടെ ബൈലോയിലടക്കം നിയമതടസങ്ങൾ ചൂണ്ടിക്കാട്ടിയും സംശയങ്ങളുന്നയിച്ചുമാണ് ഫയൽ തദേശസ്വയംഭരണ വകുപ്പിലേക്ക് തിരിച്ചയച്ചത്.
കമ്പനിയുടെ റജിസ്ട്രേഷൻ മുടങ്ങിയതോടെ സ്മാർട് സിറ്റിയുടെ ആദ്യഘട്ട നടപടിക്രമങ്ങൾ താളം തെറ്റി. ആദ്യം ഏഴിനും പിന്നീട് ഇന്നലെയും നിശ്ചയിച്ചിരുന്ന ഡയറക്ടർ ബോർഡ് യോഗം മാറ്റിവയ്ക്കേണ്ടിവന്നു. റജിസ്ട്രേഷൻ പൂർത്തിയായ ശേഷം മാത്രം യോഗം മതിയെന്നാണ് ചീഫ് സെക്രട്ടറി നഗരസഭക്ക് നൽകിയിരിക്കുന്ന നിർദേശം. നിയമവകുപ്പിന് മറുപടി നൽകി, ധനവകുപ്പിന്റെ അനുമതി വാങ്ങി കമ്പനി റജിസ്ട്രർ ചെയ്യാൻ ഇനിയും ഒരുമാസമെങ്കിലുമെടുക്കും. അതോടെ മൂന്ന് മാസത്തിനകം തുടങ്ങാനിരുന്ന ആദ്യഘട്ട നിർമാണങ്ങളും വൈകിയേക്കും.