ബൈക്ക് മോഷണക്കേസിലെ രണ്ട് പ്രതികൾ പന്തളം പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപെട്ടു. ചെങ്ങന്നൂർ സ്വദേശി സുരേഷ്, കോഴഞ്ചേരി സ്വദേശി ഷിജു എന്നിവരാണ് രക്ഷപെട്ടത്. കഴിഞ്ഞമാസമാണ് ആഡംബര ബൈക്ക് മോഷണസംഘത്തിലെ കണ്ണികളായ ഇരുവരേയും പൊലീസ് പിടികൂടിയത്.
പുലർച്ചെ ശുചിമുറിയില്‍ പോകണമെന്ന് പ്രതികൾ ആവശ്യപ്പെട്ടതനുസരിച്ച് ലോക്കപ്പ്തുറന്നുകൊടുത്ത പൊലീസുകാരെ കബളിപ്പിച്ചാണ് രണ്ടുപേരും രക്ഷപെട്ടത്. ഇവർക്കുവേണ്ടി പൊലീസ് അന്വേഷണം നടത്തുകയാണ്. അന്തർസംസ്ഥാന ബൈക്ക് മോഷണസംഘത്തിലെ അംഗങ്ങളായ ഇവരെ പത്തനംതിട്ടയിൽ നിന്ന് കഴിഞ്ഞമാസം ഷാഡോ പൊലീസാണ് പിടികൂടിയത്. പന്തളത്ത് നിന്ന് രണ്ട് ബൈക്കുകൾ മോഷണം പോയതുമായി ബന്ധപ്പെട്ട് ഇവരെ കഴിഞ്ഞദിവസമാണ് പന്തളം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കേരളത്തിലും തമിഴ്നാട്ടിലുമായി ഇരുപത്തഞ്ചിലധികം ആഡംബര ഇരുചക്രവാഹനങ്ങൾ ഇവർ മോഷ്ടിച്ചിരുന്നു. മുൻപും ബൈക്ക് മോഷണക്കേസിൽ പിടിയിലാവുകയും ശിക്ഷ അനുഭവിക്കകയും ചെയ്തവരാണ് ഇരുവരും.